ഹനുമാന്‍ തീയിട്ടത് ലങ്ക മാത്രം, ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ തീയിട്ട് ചാമ്പലാക്കുകയാണ്; അതിരൂക്ഷ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു

ഇന്ത്യയെ പിടിമുറുക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയുള്ള ഒരു അടവ് മാത്രമാണ് ഈ പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം പറയുന്നു.

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പാസാക്കിയെടുത്ത ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ആസാം നിന്ന് കത്തുമ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണവായിക്കുകയാണ് ആധുനിക നീറോമാര്‍ എന്നായിരുന്നു കട്ജുവിന്റെ പരിഹാസം.

ഹനുമാന്‍ ലങ്ക മാത്രമായിരുന്നു തീയിട്ടിരുന്നതെങ്കില്‍ ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ് എന്നും അദ്ദേഹം കുറിച്ചു. ആദ്യം കാശ്മീര്‍, ഇപ്പോള്‍ ആസാം ഇനി അടുത്തതായി ഏത് സംസ്ഥാനത്താണ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വിലക്കാന്‍ പോകുന്നത് എന്നും കട്ജു തുറന്നടിച്ച് ചോദിക്കുന്നുണ്ട്.

ഇന്ത്യയെ പിടിമുറുക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയുള്ള ഒരു അടവ് മാത്രമാണ് ഈ പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം പറയുന്നു. യോഗാദിനം, സ്വച്ഛ് അഭിയാന്‍, രാം മന്ദിര്‍, ഗോസംരക്ഷണം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയുടെ തുടര്‍ച്ച. ഇതിനൊന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. നാസി ജര്‍മ്മനിയിലെ ജൂതന്മാരെപ്പോലെ ഇവിടെ മുസ്ലിങ്ങള്‍ ബലിയാടാവുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Exit mobile version