മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറുമാസം തടവ്, 10,000 രൂപ പിഴ; കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉപേക്ഷിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവു ശിക്ഷയോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കാം. ഇവര്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം എന്നിവ ശിക്ഷാര്‍ഹമാക്കും.

ന്യൂഡല്‍ഹി: മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെ ഉപേക്ഷിക്കുന്ന മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ (മകന്റെയോ മകളുടെയോ ഭാര്യ/ഭര്‍ത്താവ്) എന്നിവര്‍ക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍.

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉപേക്ഷിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവു ശിക്ഷയോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കാം. ഇവര്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം എന്നിവ ശിക്ഷാര്‍ഹമാക്കും.

വസ്ത്രം, ഭവനം, ആരോഗ്യപരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകര്‍ക്കാണ്. ഇവ പാലിക്കാത്ത മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകള്‍ക്കെതിരെ പരാതി നല്‍കാം. പരാതി 90 ദിവസത്തിനകം തന്നെ തീര്‍പ്പാക്കണം. 80 വയസ്സിന് മുകളിലാണെങ്കില്‍ 60 ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കണം.

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍ ഓരോ പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് 3 മാസം തടവും 5000 രൂപ പിഴയും എന്ന 2007-ലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്.

Exit mobile version