മുംബൈ: എസ്ബിഐ ബാങ്കിന്റെ നഷ്ടം വെളിപ്പെടുത്താതെയാണ് ലാഭത്തിലാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വെളിപ്പെട്ടു. 2018-19 സാമ്പത്തിക വർഷത്തിൽ കിട്ടാക്കടത്തിലും മറ്റുമുള്ള 11,932 കോടി രൂപയുടെ നഷ്ടം മറച്ച് വെച്ചാണ് 862 കോടി രൂപയുടെ ലാഭക്കണക്ക് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. ആർബിഐയിൽ സമർപ്പിച്ച വ്യതിചലനം കണക്കിലെടുത്താൽ 2018-19 സാമ്പത്തിക വർഷം 6,968 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനെന്നാണ് വിലയിരുത്തൽ. അതേസമയം, മേയ് മാസത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഈ കാലയളവിൽ 862 കോടി രൂപയുടെ ലാഭമാണ് ബാങ്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കിട്ടാക്കടവും അതു നേരിടാനുള്ള വകയിരുത്തലും ബാങ്കുകൾ വെളിപ്പെടുത്തണമെന്നാണ് സെബി(സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിഷ്‌കർഷിക്കുന്നത്. ഇതുപ്രകാരം ചൊവ്വാഴ്ച സെബിയിൽ നൽകിയ വിവരത്തിലാണ് 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ എസ്ബിഐയുടെ നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച വ്യതിചലനം 11,932 കോടി രൂപയുടേതാണെന്ന് പറയുന്നത്.
65,895 കോടി രൂപയുടെ മൊത്തം നിഷ്‌ക്രിയ ആസ്തിയാണ് 2018-19 കാലയളവിൽ എസ്ബിഐ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ആർബിഐയുടെ റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ കിട്ടാകടം ഉൾപ്പെടെയുള്ള നിഷ്‌ക്രിയ ആസ്തി 77,827 കോടിയാണ്. ഇവ തമ്മിൽ 11,932 കോടി രൂപയുടെ വ്യത്യാസമാണുള്ളത്.