‘നോട്ട് നിരോധനം കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി’; ഒടുവില്‍ കുറ്റസമ്മതം നടത്തി കൃഷി മന്ത്രാലയം; സത്യമാകുന്നത് മന്‍മോഹന്‍ സിങിന്റെ പ്രവചനങ്ങള്‍

ധനകാര്യത്തെക്കുറിച്ച് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൃഷിമന്ത്രാലയം ഇക്കാര്യം സമ്മതിക്കുന്നത്.

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് പിന്നാലെ മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍ സിങ് നടത്തിയ പ്രവചനം ഒടുവില്‍ ശരിവെച്ച് കേന്ദ്ര കൃഷി മന്ത്രാലയവും. നോട്ടുനിരോധനം കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കൃഷി മന്ത്രാലയം തുറന്നു പറഞ്ഞിരിക്കുകയാണ്.

ധനകാര്യത്തെക്കുറിച്ച് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൃഷിമന്ത്രാലയം ഇക്കാര്യം സമ്മതിക്കുന്നത്. ‘ശൈത്യകാലത്തേക്കുള്ള വിളവെടുക്കുന്ന കൃഷിക്കായി ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങിക്കാന്‍ പണമില്ലാത്ത അവസ്ഥവന്നു. കര്‍ഷകര്‍ക്ക് ദിവസക്കൂലി നല്‍കുന്നതിനും കൃഷിക്കായി വിത്തുകള്‍ വാങ്ങുന്നതിനും പണമില്ലാതെ വലിയ ഭൂവുടമകള്‍ പോലും ബുദ്ധിമുട്ടി.’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലെ 263 മില്യണ്‍ കര്‍ഷകരും പണം അടിസ്ഥാനമായുള്ള സമ്പദ് വ്യവസ്ഥയെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കര്‍ഷകര്‍ ഖാരിഫ് വിളകള്‍ വില്‍ക്കുകയോ റാബി വിളകള്‍ വിതയ്ക്കുകയോ ചെയ്യുന്ന സമയത്താണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയം പറയുന്നു. ഇരുസാഹചര്യത്തിലും പണം വളരെ പ്രധാനപ്പെട്ടതായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പണത്തിന്റെ അഭാവം കാരണം ദേശീയ വിത്തു കോര്‍പ്പറേഷന് 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പു വിത്ത് വില്‍ക്കാന്‍ കഴിഞ്ഞില്ല. ഗോതമ്പ് പ്രധാന റാബി വിളയാണ്. ഇന്ത്യയില്‍ 300ലക്ഷം ഹെക്ടറോളം ഗോതമ്പു കൃഷിയുണ്ട്. കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാനായി പഴയ കറന്‍സി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടും ഗോതമ്പു വിത്ത് വിപണനം മെച്ചപ്പെട്ടില്ലെന്നും കാര്‍ഷിക മന്ത്രാലയം പറയുന്നു.

നോട്ട് നിരോധനം സംഘടിതമായ കൊള്ളയെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിമര്‍ശിച്ചിരുന്നത്. കാര്‍ഷിക മേഖലയെ ഇത് പ്രതിസന്ധിയിലാക്കുമെന്നും രാജ്യത്തെ കാര്‍ഷിക വളര്‍ച്ചയെ ഇത് ബാധിക്കുമെന്നും ചെറുകിട വ്യവസായങ്ങളെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version