‘അവരും ബിജെപിക്ക് ഒപ്പം നിന്നു’; ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിച്ചതോടെ സുപ്രീം കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും പഴിച്ച് പിസി വിഷ്ണുനാഥ്

ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പു ഫലം കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് കനത്ത തിരിച്ചടി നൽകിയതിന് പിന്നാലെ സുപ്രീം കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും രൂക്ഷമായി വിമർശിച്ച് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റേയും അവരുടെ അജണ്ടയുടെയും ഭാഗമായി നിന്നുവെന്ന് വിഷ്ണുനാഥ് ആരോപിച്ചു.

വ്യത്യസ്തമായ ഫലമുണ്ടാകുമെന്നു ഞങ്ങൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ്. ഒരുപാട് വെല്ലുവിളികളുള്ള തെരഞ്ഞെടുപ്പായിരുന്നു. കൂറുമാറിയ എംഎൽഎമാരെ സ്പീക്കർ ഈ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു വിലക്കുകയായിരുന്നു ചെയ്തത്. പക്ഷേ, സുപ്രീം കോടതി അയോഗ്യത അംഗീകരിക്കുകയും മത്സരിക്കാൻ അവർ യോഗ്യരാണെന്നു വിധിക്കുകയും ചെയ്തു. അപൂർവമായ ഒരു വിധിയാണത്. അയോഗ്യരാണെന്നു പറയുകയും മത്സരിക്കാൻ യോഗ്യരാണെന്നു പറയുകയും ചെയ്യുന്ന ഒരു സ്ഥിതിയുണ്ടായി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തിൽ ഇതുവരെ, നോമിനേഷൻ സ്വീകരിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ ആ തെരഞ്ഞെടുപ്പ് കോടതി പറഞ്ഞാൽപ്പോലും മാറ്റിവെയ്ക്കാറില്ല, കോടതി പറയാറുമില്ല. പക്ഷേ, തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയോടു പറഞ്ഞു, ഈ തെരഞ്ഞെടുപ്പ് ഞങ്ങൾ മാറ്റിവെയ്ക്കുകയാണ്. കാരണം, ഈ അയോഗ്യരാക്കപ്പെട്ടവർക്കു മേലുള്ള സുപ്രീം കോടതി വിധി വരണം. തങ്ങൾക്ക് അനുകൂലമായ വിധിയാണു വരാൻ പോവുന്നതെന്ന് ബിജെപി നേതാവ് യെദിയൂരപ്പ പരസ്യമായി പറയുന്ന സാഹചര്യമുണ്ടായി. ഒടുവിൽ അങ്ങനെയൊരു വിധിയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷൻ അവർക്കു മത്സരിക്കാൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊടുത്തു. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും മുതലുള്ള സ്ഥാപനങ്ങൾ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ, അജണ്ടയുടെ ഭാഗമായി നിൽക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത് വിഷ്ണുനാഥ് ആരോപിക്കുന്നു.

Exit mobile version