‘രാഹുലിന്റെ മുത്തച്ഛൻ നെഹ്‌റുവാണ് റേപ്പിസ്റ്റ്’; ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് വിമർശിച്ച രാഹുൽ ഗാന്ധിയോട് സാധ്വി പ്രാചി

ന്യൂഡൽഹി: രാജ്യത്തെ നടുക്കി തുടർച്ചയായ ദിവസങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ക്രൂരമായ അതിക്രമങ്ങളുടെ വാർത്ത പുറത്തുവരുന്നതിനിടയിൽ കോൺഗ്രസ്-ബിജെപി വാക്‌പോര്. ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചിയെത്തിയത് രാഹുലിന്റെ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റുവിനെ റേപ്പിസ്റ്റ് എന്നുവിളിച്ചായിരുന്നു.
ഇന്ത്യ ലോകത്തിലെ ബലാത്സംഗ തലസ്ഥാനമായി മാറിയെന്ന് ശനിയാഴ്ച വയനാട്ടിൽ വെച്ചാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെതിരെ വിമർശനമുന്നയിച്ചത്. ഉന്നാവ്, ഹൈദരാബാദ് കേസുകളെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം. മകളെയും സഹോദരിയെയും സംരക്ഷിക്കാൻ ഇന്ത്യക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് വിദേശരാജ്യങ്ങൾ ചോദിക്കുന്നു. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുൽ വിമർശിച്ചു.

ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ വിഎച്ച്പി നേതാവ് സ്വാധി പ്രാചി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായ ജവഹർലാൽ നെഹ്‌റു റേപ്പിസ്റ്റാണെന്ന് സ്വാധി പ്രാചി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് നെഹ്‌റു. രാമന്റെയും കൃഷ്ണന്റെയും സംസ്‌കാരം നശിപ്പിച്ചത് നെഹ്‌റുവാണെന്നും അവർ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗത്തെത്തി. ചിലർ മോശം പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ രാഷ്ട്രീയത്തിനതീതമായി കാര്യങ്ങളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version