അപകടകരമായ കീഴ്‌വഴക്കത്തിനാണ് തെലങ്കാന പോലീസ് തുടക്കം കുറിച്ചത്; പോലീസ് നടപടിയെ വിമര്‍ശിച്ച് മനേകാ ഗാന്ധി

വനിത ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.

ന്യൂഡല്‍ഹി: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി മനേകാ ഗാന്ധി. അപകടകരമായ കീഴ്‌വഴക്കത്തിനാണ് തെലങ്കാന പോലീസ് തുടക്കം കുറിച്ചതെന്ന് മനേകാ പറയുന്നു.

നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. വിചാരണയ്ക്ക് മുമ്പ് പ്രതികളെ കൊല്ലുകയാണെങ്കില്‍ കോടതിയും പോലീസും നിയമസംവിധാനവും എന്തിനാണെന്ന് അവര്‍ ചോദിക്കുന്നു. അങ്ങനെയെങ്കില്‍ തോക്കെടുത്ത് ആര്‍ക്കും ആരെ വേണമെങ്കിലും വെടിവെയ്ക്കാമല്ലോയെന്നും അവര്‍ തുറന്നടിച്ച് ചോദിച്ചു.

വനിത ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്. സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ എത്തുന്നുണ്ട്. ശരിയെന്നും തെറ്റാണെന്നുമുള്ള വാദങ്ങളാണ് ഉയരുന്നത്.

Exit mobile version