ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്നു

ഹൈദരാബാദ്: രാജ്യത്ത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായ ഹൈദരാബാദിലെ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികൾക്കും ദാരുണാന്ത്യം. ഏറ്റുമുട്ടലിൽ പ്രതികൾ കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവർ മുഹമ്മദ് അരീഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നീ നാല് പ്രതികളും പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് ഹൈദരാബാദ് പോലീസ് പറയുന്നത്. ഇന്ന്
പുലർച്ചയോടെയാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം.

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിലാണ് 26കാരിയായ മൃഗഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.

നവംബർ 27-ാം തീയതി രാത്രിയാണ് യുവഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ലോറി തൊഴിലാളികളായ പ്രതികൾ ടോൾ പ്ലാസയ്ക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയിലിരുന്ന് മദ്യപിച്ചു കൊണ്ടിരിക്കെയാണ് തങ്ങളുടെ ലോറിക്ക് സമീപത്തായി ഡോക്ടർ സ്‌കൂട്ടർ നിർത്തിയിടുന്നതായി പ്രതികൾ ശ്രദ്ധിച്ചത്. യുവതി ക്ലിനിക്കിലേക്ക് പോകുന്നത് കണ്ട പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്യാൻ പദ്ധതിയിട്ടു. പ്രതി നവീനാണ് യുവതിയുടെ സ്‌കൂട്ടറിന്റെ ടയർ പഞ്ചറാക്കിയത്. രാത്രി ഒമ്പത് 9 മണിക്ക് അരീഫും മറ്റ് പ്രതികളും ചേർന്ന് അവരുടെ ലോറി യുവതിയുടെ സ്‌കൂട്ടറിരിക്കുന്ന തൊണ്ടപ്പിള്ളി ജംങ്ഷനിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ മാറ്റിയിട്ടു. 9.18: ക്ലിനിക്കിൽ നിന്ന് സ്‌കൂട്ടറിന് സമീപത്തേക്ക് എത്തിയ യുവതി ടയറിൽ ഒന്ന് പഞ്ചറായിരിക്കുന്നതായി ശ്രദ്ധിച്ചു. 9.30യോടെ സ്‌കൂട്ടർ നന്നാക്കി തരാമെന്ന് പറഞ്ഞ് ശിവ യുവതിയെ സമീപിക്കുകയും തുടർന്ന് ശിവ കുറച്ച് സമയത്തിന് ശേഷം തിരിച്ചുവന്ന് പഞ്ചർ ഒട്ടിക്കുന്ന കടകളെല്ലാം അടച്ചതായി യുവതിയോട് നുണ പറഞ്ഞു. ഇതിനിടെ പ്രതികൾ ചേർന്ന് ട്രക്കിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ തള്ളിയിട്ടു. പ്രതി നവീൻ യുവതിയുടെ ഫോൺ ഓഫ് ചെയ്തു. തുടർന്ന് ഇയാൾ യുവതിയെ ബലംപ്രയോഗിച്ച് മദ്യം കിടിപ്പിച്ചു. ഇതിനു ശേഷം പ്രതികൾ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.

കുറച്ച് സമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ യുവതി നിലവിളിക്കാൻ തുടങ്ങി. തുടർന്ന് യുവതിയെ കൊല്ലാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. വായും മൂക്കും പൊത്തി അരീഫാണ് യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഈ സമയം നവീൻ യുവതിയുടെ ഫോണും വാച്ചും പവർബാങ്കും കൈക്കലാക്കി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രതികൾ യുവതിയുടെ മൃതദേഹം ട്രക്കിൽ കയറ്റി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. യുവതിയുടെ സ്‌കൂട്ടറിൽ പോയാണ് ശിവയും നവീനും അടുത്തുള്ള പമ്പിൽ നിന്നും പെട്രോൾ വാങ്ങിയത്. ഇതിന് ശേഷം ചന്തൻപള്ളിയിലെ കലുങ്കിന് താഴെവെച്ച് പ്രതികൾ യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ശേഷം ഇവർ അവരവരുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.

Exit mobile version