വരുമാന നഷ്ടം; റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ശീതകാല പാര്‍ലമെന്റ് സമ്മേളനം അടുത്തയാഴ്ച സമാപിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കാനുള്ള ആലോചനയില്‍. റെയില്‍വേ നിരക്ക് 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശീതകാല പാര്‍ലമെന്റ് സമ്മേളനം അടുത്തയാഴ്ച സമാപിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 600 കോടിയോളം വരുമാനനഷ്ടം നേരിട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. നടപ്പു സാമ്പത്തികവര്‍ഷം 19,000 കോടി രൂപയുടെ പോരായ്മയാണ് റെയില്‍വേ നിലവില്‍ നേരിടുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ വരുമാനം കുറഞ്ഞതായും പരസ്യവരുമാനത്തിലും ഇടിവുണ്ടായതായും റെയില്‍വേ വ്യക്തമാക്കി.

ഇക്കാരണങ്ങളാലാണ് റെയില്‍വേ നിരക്ക് കൂട്ടാനൊരുങ്ങുന്നത്. മെയില്‍, എക്‌സ്പ്രസ് വണ്ടികളിലെ നിരക്കുവര്‍ധനയാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. മുന്തിയ ട്രെയിനുകളിലെ ഭക്ഷണ നിരക്ക് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ഫ്‌ലക്‌സി നിരക്കാണ്.

Exit mobile version