ഉള്ളിവിലയ്ക്ക് പൂട്ടിടാന്‍ കേന്ദ്രം: സംഭരണപരിധി പകുതിയാക്കി; ചില്ലറ വില്‍പ്പനക്കാര്‍ക്ക് അഞ്ച് ടണ്‍ മാത്രം സംഭരിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ വര്‍ധിക്കുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. പൂഴ്ത്തിവെയ്പ്പ് തടയാന്‍ ഉള്ളി സംഭരണപരിധി പകുതിയായി കുറച്ചു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് അഞ്ച് ടണ്‍ ഉള്ളി മാത്രം സംഭരിക്കാം. മൊത്ത വില്‍പ്പനക്കാര്‍ക്ക് സംഭരണപരിധി 25 ടണ്‍ ആക്കി കുറച്ചു.

രാജ്യത്തെ ഉള്ളിവില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭരണ ശാലകളില്‍ സൂക്ഷിച്ചുവെക്കുന്നത് നിയന്ത്രിക്കുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.

ജനുവരിയില്‍ തുര്‍ക്കിയില്‍നിന്നുള്ള ഉള്ളി എത്തും. കഴിഞ്ഞ ആഴ്ചയാണ് ഈജിപ്തില്‍ നിന്നുള്ള 6000ടണ്‍ ഉള്ളി കപ്പല്‍ മാര്‍ഗം മുംബൈയിലെത്തിയത്. ഇറക്കുമതി ചെയ്ത ഉള്ളി കിലോക്ക് ശരാശരി 60 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.

ഉള്ളി വില നിരീക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു. അതേസമയം, ഉള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ശരാശരി 75 രൂപയും നഗരങ്ങളില്‍ 120 രൂപയുമാണ് വില. 2019-20 വര്‍ഷത്തില്‍ ഉള്ളി ഉല്‍പാദനം 26 ശതമാനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Exit mobile version