കനത്തമഴ; തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി, മരണസംഖ്യ ഉയരാന്‍ സാധ്യത

നത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ ശക്തിപ്രാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞു വീണ കെട്ടിടത്തിനിടയില്‍ പെട്ട് മേട്ടുപാളയത്ത് 10 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം,കടല്ലൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയെ തുടര്‍ന്ന് ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. 176 ദുരിതാശ്വാസ ക്യാമ്പുകള്‍ ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കടലൂരില്‍ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

സ്ഥിതി വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മദ്രാസ്, അണ്ണാ സര്‍വ്വകലാശാകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ചെന്നൈ ഉള്‍പ്പടെയുള്ള പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ ഊട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Exit mobile version