കാഞ്ചീപുരത്ത് പൊള്ളലേറ്റ് കൊല്ലപ്പെട്ട പെൺകുട്ടി ബലാത്സംഗത്തിനും ഇരയായതായി പോലീസ്; കാമുകൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ ദളിത് യുവതിയെ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. യുവതി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. കാഞ്ചീപുരം തിരുവള്ളൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ ശരീരത്തിൽ പല ഭാഗത്തും ആഴത്തിൽ മുറിവുകളുണ്ടായിരുന്നു. കൊലപ്പെടുത്തി തീകൊളുത്തിയതാകാം എന്നും പോലീസ് സംശയിക്കുന്നുണ്ട്. രാജേഷയെന്നയാളുമായി യുവതി മാസങ്ങളായി അടുപ്പത്തിലായിരുന്നു. ഇയാളും യുവതിയും കാഞ്ചീപുരത്തെ സ്വകാര്യ കമ്പനിയിൽ സഹപ്രവർത്തകരായിരുന്നു.

പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹത്തിന് രാജേഷിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. യുവതിയുടെ ജാതിയുടെ പേരിലായിരുന്നു രാജേഷിന്റെ വീട്ടുകാർക്ക് എതിർപ്പ്. യുവതിയെ കാണാതായ ദിവസം, കുറച്ചു സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാജേഷ് തന്നെയാണ് യുവതിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്.

വ്യാഴാഴ്ച പോയ യുവതി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. ഇതിനു പിന്നാലെ പെൺകുട്ടി മരിച്ചെന്ന വിവരം രാജേഷ് വെള്ളിയാഴ്ച രാത്രി വീട്ടുകാരെ അറിയിച്ചു. ഉടൻ വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. തിരുവള്ളൂരിൽ നിന്ന് പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കാഞ്ചീപുരം എസ്പിയുടെ നേതൃത്തിലാണ് അന്വേഷണം നടക്കുന്നത്.

Exit mobile version