ന്യൂഡൽഹി: ഇന്ത്യയ്ക്ക് കനത്ത നികുതി ചുമത്തുന്ന യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങൾക്കെതിരെ പാർലമെന്റിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന വസ്ത്രങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി നൽകേണ്ടി വരുന്നത് ഇന്ത്യൻ വസ്ത്രവ്യാപാരികൾക്ക് കനത്ത തിരിച്ചടിയാവുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. വിയറ്റ്‌നാമും ബംഗ്ലാദേശും ശ്രീലങ്കയും സൗജന്യമായി വസ്ത്രങ്ങൾ അയക്കുമ്പോഴാണ് ഇന്ത്യയ്ക്ക് ഈ ദുർവിധി.
ഇന്ത്യയിൽ നിന്നുള്ള വസ്ത്ര വ്യാപാര കമ്പനികൾ 2.81 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളാണ് 2017-18 ൽ കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.89 ലക്ഷം കോടിയുടെ വസ്ത്രങ്ങളാണ് കയറ്റുമതി ചെയ്തത്. വിപണിയിൽ ഇന്ത്യക്ക് ഈ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് വെല്ലുവിളി ഉണ്ടാകുന്നത് വലിയ തിരിച്ചടിയാണ്.
ബംഗ്ലാദേശിലും വിയറ്റ്‌നാമിലും ടെക്‌സ്‌റ്റൈൽ രംഗത്ത് വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളും ഉൽപ്പാദന ശേഷിയും ഉണ്ട്. എന്നാൽ, ജനസംഖ്യയിലും അടിസ്ഥാന സൗകര്യരംഗത്തും ഏറെ മുന്നിലാണെങ്കിലും ഇന്ത്യയ്ക്ക് പല ഘടകങ്ങളും തിരിച്ചടിയാണെന്നും ലോക്‌സഭയിൽ സ്മൃതി ഇറാനി പറഞ്ഞു.