ഇവിഎമ്മിൽ എന്ത് കൃത്രിമവും നടത്താം; ഭരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാം; വിവാദ പ്രസ്താവനയുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ടതോടെ ബിജെപി ഗുരുതര ആരോപണവുമായി രംഗത്ത്. ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയാണ് ആരോപണവുമായി രംഗത്ത് എത്തിയത്. സംസ്ഥാന ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഉപതെരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും രാഹുൽ സിൻഹ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ എന്തും നടക്കും. ഭരിക്കുന്ന പാർട്ടി വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചു എന്ന ആരോപണം തള്ളികളയാൻ സാധിക്കുന്നതല്ലെന്നും സിൻഹ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിരീക്ഷണം ഉണ്ടായിട്ടും. അതിനപ്പുറം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ പലതും ചെയ്യാൻ ഭരണകക്ഷിക്ക് സാധിക്കുന്നുണ്ടെന്നാണ് രാഹുൽ സിൻഹയുടെ ആരോപണം.

ബിജെപി വിജയം ഉറപ്പിച്ച മൂന്ന് മണ്ഡലങ്ങളിലെ തോൽവിയെ ചൊല്ലിയാണ് രാഹുൽ സിൻഹയുടെ ആരോപണം. ഉപതെരഞ്ഞെടുപ്പ് നടന്ന കാലിഖഞ്ച്, കരഖ്പൂർ മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. കരഖ്പൂർ സർദാർ സീറ്റിൽ ആദ്യമായാണ് ടിഎംസി ജയിക്കുന്നതും. ഇത് സംശയാസ്പദമാണെന്നാണ് ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാർ രാജിവെച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Exit mobile version