എട്ട് പത്ത് മണിക്കൂര്‍ ഒരേ നില്‍പ്പ്; ട്രാഫിക് പോലീസിന്റെ കാലു വേദനയ്ക്ക് ആശ്വാസമായി ‘മസാജ്’, ആദ്യ ദിവസം ഉഴിച്ചിലിന് എത്തിയത് 25ഓളം ഉദ്യോഗസ്ഥര്‍

ചില സന്ദര്‍ഭങ്ങളില്‍ ശ്രീരാംപുരത്തുളള ദിനേഷിന്റെ മസാജ് സെന്ററിലും പോകാറുണ്ട്.

ബംഗളൂരു: പോലീസില്‍ തന്നെ ദുരിതം എന്ന് പറയാവുന്ന ഒന്നാണ് ട്രാഫിക് നിയന്ത്രണം. പൊള്ളുന്ന വെയിലില്‍ നിന്ന് പാഞ്ഞു വരുന്ന വണ്ടികളെ നിയന്ത്രിക്കുന്നത് അത്രയ്ക്ക് സുഖം തരുന്ന പണിയല്ല. നീണ്ട മണിക്കൂറുകളോളമാണ് ഒരേ നില്‍പ്പ് നില്‍ക്കേണ്ടതായി വരിക. 8 മുതല്‍ 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായി നില്‍ക്കേണ്ടി വരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇതുമൂലം കാലുവേദന അസഹനീയമായി ജീവിക്കുന്ന ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. ഇപ്പോള്‍ ഇവരുടെ ഈ ദുരിതത്തിന് അറുതി വരുത്താനുള്ള നടപടി എടുത്തിരിക്കുകയാണ് ബംഗളൂരു നഗരം.

ഇവിടെ ട്രാഫികില്‍ നില്‍ക്കുന്ന വനിതകളുള്‍പ്പെടെയുളള പോലീസുകാര്‍ക്ക് മസാജ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബംഗളൂരു ട്രാഫിക് പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവും ജോയിന്റ് കമ്മീഷണര്‍ ബിആര്‍ രവികാന്ത ഗൗഡയും ചേര്‍ന്നാണ് പുതിയ പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. ഇതു പ്രകാരം നഗരത്തിലെ മുഴുവന്‍ ട്രാഫിക് ഇന്‍സ്പെക്ടര്‍മാരോടും ആവശ്യത്തിന് ഉഴിച്ചിലുകാരെ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മല്ലേശ്വരം ട്രാഫിക് പോലീസ് സ്റ്റേഷനിലാണ് മസാജ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആയുര്‍വേദ പ്രകാരം ഉഴിച്ചിലു നടത്തുന്ന ദിനേഷ് ബാബു എന്നയാളെയാണ് പോലീസുകാര്‍ ഇതിനായി സമീപിച്ചത്. ”ഒന്നിലേറെ പേര്‍ക്ക് മസാജ് ആവശ്യമുണ്ടെങ്കിലാണ് ദിനേഷ് ബാബുവിനെ വിളിക്കുന്നത്. കാലുകള്‍ മസാജ് ചെയ്യണമെങ്കില്‍ 150 രൂപയും ഫുള്‍ ബോഡി മസാജാണെങ്കില്‍ 250 രൂപയും നല്‍കണം. ഫുള്‍ ബോഡി മസാജിനു ഇവിടെ സൗകര്യം കുറവാണ്. ചില സന്ദര്‍ഭങ്ങളില്‍ ശ്രീരാംപുരത്തുളള ദിനേഷിന്റെ മസാജ് സെന്ററിലും പോകാറുണ്ട്. ആദ്യ ദിനത്തില്‍ തന്നെ 25ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഉഴിച്ചിലിന് എത്തിയത്.

Exit mobile version