പശു മോഷണം ആരോപിച്ച് പശ്ചിമബംഗാളിൽ ആൾക്കൂട്ട ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു; 13 പേർ അറസ്റ്റിൽ

കൊൽക്കത്ത: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ടുപേരെ പശ്ചിമ ബംഗാളിൽ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു. റൈബുൽ ഇസ്ലാം, പ്രകാശ് ദാസ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് മതാബംഗാ മേഖലയിൽ വെച്ച് ഇവരെ ആൾക്കൂട്ടം ആക്രമിച്ചത്. സംഭവത്തിൽ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പശുവിനെ പിക് അപ്പ് വാനിൽ കയറ്റി ആക്രമണം നടന്ന മേഖലയിലൂടെ ഇവർ സഞ്ചരിക്കുമ്പോഴാണ് ആൾക്കൂട്ടം ഓടി വന്ന് വാഹനം തടഞ്ഞ് ഇവരെ പുറത്തിറക്കി മർദ്ദിച്ചത്. രണ്ട് ദിവസം മുമ്പ് പ്രദേശത്ത് നിന്നും പശു മോഷണം പോയിരുന്നു. ഈ പശുവിനെയാണ് ഇവർ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നത് എന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ ആക്രമണം. ഗുരുതമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഇവരുടെ വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതാണ് പശു മോഷണം ആരോപിക്കാൻ കാരണമായത്. പ്രദേശവാസികൾ വാഹനം തടഞ്ഞ് പശുവിനെ ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഇവരെ ആക്രമിച്ചതിന് പിന്നാലെ ആൾക്കൂട്ടം ഇവരുടെ വാഹനത്തിന് തീയിടുകയും ചെയ്തിരുന്നു.

Exit mobile version