പെൺകുട്ടികളെ തടവിലാക്കിയതിന് കേസെടുത്തു; നിത്യാനന്ദ രാജ്യത്ത് നിന്നും കടന്നെന്ന് പോലീസ്; സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ

അഹമ്മദാബാദ്: അന്യായമായി പെൺകുട്ടികളെ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന കേസ് വിവാദമായതോടെ ആൾദൈവം സ്വാമി നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി സംശയം. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പ്രതിയാണ് നിത്യാനന്ദ.

വ്യാഴാഴ്ച ഗുജറാത്ത് പോലീസാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നെന്ന വിവരം പുറത്തുവിട്ടത്. ആവശ്യം വന്നാൽ നിത്യാനന്ദയുടെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് പോലീസ് സൂപ്രണ്ട് ആർ വി അസാരി വ്യക്തമാക്കിയിരുന്നു.

എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളിയാണ് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്ത് നിന്നും കടന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ”ആഭ്യന്തരമന്ത്രാലയത്തിൽ നിന്നോ ഗുജറാത്ത് പോലീസിൽ നിന്നോ ഞങ്ങൾക്ക് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല. വിദേശത്തേക്ക് കടന്നവരെ തിരിച്ചെത്തിക്കാൻ അവിടുത്തെ സർക്കാരിനോട് ആവശ്യപ്പെടണമെങ്കിൽ അയാളുടെ സ്ഥലവും പൗരത്വ വിവരങ്ങളും അറിയണം. ഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല” വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.

നിത്യാനന്ദയുടെ അഹമ്മദാബാദിലെ അശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് സംഭാവന ശേഖരിക്കാനാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. നിത്യാനന്ദയ്‌ക്കെതിരായ തെളിവുകൾ ശേഖരിച്ചുവരികയായിരുന്നു പോലീസ്. ഇതിന്റെ ഭാഗമായി നിത്യാനന്ദയുടെ ആശ്രമത്തിലെ ശിഷ്യരായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് കുട്ടികളെ തടവിൽ പാർപ്പിച്ചതിനായിരുന്നു അറസ്റ്റ്.

ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ഈ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് തങ്ങളുടെ പെൺമക്കളെ വിട്ടുകിട്ടണമെന്ന പരാതിയുമായി മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനാർദ്ദന ശർമ്മയും ഭാര്യയുമാണ് തന്റെ രണ്ട് പെൺമക്കളെ നിത്യാനന്ദ അന്യായമായി ആശ്രമത്തിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ഗുജറാത്ത് ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്.

Exit mobile version