കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി റദ്ദാക്കി ജഗന്‍മോഹന്‍ സര്‍ക്കാര്‍: ആന്ധ്രയില്‍ ഇനി ഒരു നിക്ഷേപവും നടത്തില്ലെന്ന് ലുലു ഗ്രൂപ്പ്; രാഷ്ട്രീയവൈരത്തില്‍ നഷ്ടമായത് ഏഴായിരം തൊഴിലവസരങ്ങള്‍

വിശാഖപട്ടണം: ആന്ധ്രയില്‍ ഇനി മുതല്‍ നിക്ഷേപം നടത്തില്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ്. വിശാഖപട്ടണത്ത് 2200 കോടിയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ജഗന്‍മോഹന്‍ റെഡ്ഡി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ കാലത്താണ് ലുലു ഗ്രൂപ്പിന് പദ്ധതിക്കായി അനുമതി ലഭിച്ചത്. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റതോടെ മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത പല തീരുമാനങ്ങളും റദ്ദാക്കിയതിനൊപ്പമാണ് ലുലുവിന്റെ പദ്ധതിയും വെട്ടിയത്.

വിശാഖപട്ടണത്തെ കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിങ് ഹബ്ബാക്കി മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പുറമെ പദ്ധതി വഴി ആന്ധ്രപ്രദേശില്‍ 7,000 തൊഴിലും വാഗ്ദാനം ചെയ്യുകയുണ്ടായിരുന്നു. ഇതാണ് രാഷ്ട്രീയവൈരം മൂലം നഷ്ടമായിരിക്കുന്നത്.

പദ്ധതിയ്ക്കായി വളഞ്ഞ വഴികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും, തികച്ചും സുതാര്യമായ നടപടികളാണ് കൈക്കൊണ്ടിരുന്നതെന്നും ലുലു ഗ്രൂപ്പ് ഇന്ത്യന്‍ ഡയറക്ടര്‍ ആനന്ദ് റാം അറിയിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ഇതിനകം ചെലവഴിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ലുലുവിന്റെ പുതിയ ഒരു പദ്ധതിയും ഇനി ആന്ധ്രയിലേക്ക് എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ മുപ്പതിനാണ് ലുലു ഗ്രൂപ്പിന് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുവാന്‍ വിശാഖപട്ടണത്ത് ഭൂമി അനുവദിച്ച മുന്‍സര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കുവാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി തീരുമാനിച്ചത്.

Exit mobile version