അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണത്തിന് പത്ത് ലക്ഷം ദിര്‍ഹം സംഭാവന നല്‍കി യൂസഫലി

അബുദാബിയിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ പള്ളികളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നവീകരണത്തിനായാണ് യൂസഫലി പത്ത് ലക്ഷം രൂപ സംഭാവന നല്‍കിയത്.

അബുദാബി: അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളിയുടെ നവീകരണ പ്രവര്‍ത്തനത്തിനായി പത്ത് ലക്ഷം ദിര്‍ഹം സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ എംഎ യൂസഫലി. അബുദാബിയിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ പള്ളികളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നവീകരണത്തിനായാണ് യൂസഫലി പത്ത് ലക്ഷം രൂപ സംഭാവന നല്‍കിയത്.

കഴിഞ്ഞ വര്‍ഷമാണ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന് അനുബന്ധമായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിനോടകം പള്ളിയുടെ നിര്‍മ്മാണം 40 ശതമാനം പൂര്‍ത്തിയായി. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എല്‍ദോ എം പോള്‍ അറിയിച്ചു.

അതേസമയം, യൂസഫലിയോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നതായും പുതിയ കെട്ടിടം പണിയാനുള്ള ശ്രമത്തില്‍ ദൈവത്തിന്റെ അനുഗ്രഹമാണ് യൂസഫലി നല്‍കിയ 10 ലക്ഷം ദിര്‍ഹമെന്നും ഫാദര്‍ പോള്‍ പറഞ്ഞു. ‘ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നയാളാണ് യൂസഫലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version