സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു; ആന്ധ്രാ സ്വദേശി പാകിസ്താനില്‍ പിടിയില്‍

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശി പാകിസ്താന്‍ പിടിയില്‍. ഹൈദരാബാദില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്താനിലെ ചോലിസ്ഥാനില്‍ പിടിയിലായത്.

ഹൈദരാബാദ്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശി പാകിസ്താന്‍ പിടിയില്‍. ഹൈദരാബാദില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്താനിലെ ചോലിസ്ഥാനില്‍ പിടിയിലായത്.

അനധികൃതമായി അതിര്‍ത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് ആരോപിച്ചായിരുന്നു പാക് അധികൃതര്‍ പ്രശാന്തിനെ പിടികൂടിയത്. പ്രശാന്തിനൊപ്പം മധ്യപ്രദേശ് സ്വദേശിയെയും പാക് അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

രാജസ്ഥാന്‍ വഴി പാകിസ്താനിലേക്ക് കടക്കവെയാണ് ഇന്ത്യന്‍ പൗരന്‍മാരെ പിടികൂടുന്നത്. മതിയായ രേഖകളില്ലാതെയാണ് ഇരുവരും അതിര്‍ത്തി വഴി പാകിസ്താനിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നവംബര്‍ 14ന് ബഹാവല്‍പൂര്‍ ജില്ലയിലെ മരുഭൂമിക്കടുത്ത് വച്ചാണ് ഇരുവരേയും പിടികൂടിയത്. രണ്ടുവര്‍ഷം മുന്‍പാണ് പ്രശാന്തിനെ വിശാഖപട്ടണത്ത് നിന്ന് കാണാതായത്.

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് പറഞ്ഞു. എന്നാല്‍, ഏതുവഴിയാണ് പ്രശാന്ത് പാകിസ്താനിലേക്ക് കടന്നതെന്ന വിവരങ്ങള്‍ ലഭ്യമല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണ് പോലീസ്.

അതേസമയം, പാക് പോലീസിന്റെ പിടിയിലായ പ്രശാന്തിന്റെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഒരു മാസത്തിനുള്ളില്‍ താന്‍ ജയിലില്‍ നിന്ന് മോചിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രക്ഷിതാക്കളെ അറിയിക്കുന്നതായിരുന്നു വീഡിയോ. തെലുങ്കിലായിരുന്നു പ്രശാന്ത് രക്ഷിതാക്കള്‍ക്ക് സന്ദേശം കൈമാറിയത്.

Exit mobile version