ശബരിമല; കേരളം കാത്തിരിക്കുന്ന ചരിത്ര വിധി ഉടന്‍, ചീഫ് ജസ്റ്റീസ് കോടതിയില്‍ എത്തി

ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്ന ചീഫ് ജസ്റ്റീസ് അടക്കം ജഡ്ജിമാര്‍ സുപ്രിംകോടതിയില്‍ എത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസിലെ പുനഃപരിശോധനാഹര്ജികളില് സുപ്രീംകോടതി വിധി അല്‍പസമയത്തിനകം. ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്ന ചീഫ് ജസ്റ്റീസ് അടക്കം ജഡ്ജിമാര്‍ സുപ്രിംകോടതിയില്‍ എത്തി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഇവര്‍ വിധി പറയും.

സുപ്രീംകോടതി ആദ്യം പരിഗണിക്കുന്നത് ശബരിമല യുവതി പ്രവേശനവുമായിട്ടുള്ള വിധിയാണ്. രാജ്യാന്തര മാധ്യമങ്ങള്‍ വരെ കോടതി പരിസരത്ത് എത്തിയിട്ടുണ്ട്.ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രിംകോടതി ഭരണഘടനാബെഞ്ചിന്റെ നിര്‍ണായക വിധി രാവിലെ 10.30നാണ് പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തീരുമാനം വ്യക്തമാക്കുന്നത്.

ചീഫ് ജസ്റ്റിസ് പദവിയില് രഞ്ജന്‍ ഗൊഗോയ് 16 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് കേസുകളില്‍ ഉടന്‍ വിധി പുറപ്പെടുവിക്കുന്നത്. അതേസമയം, ശബരിമല വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അക്രമങ്ങളോ വ്യാജ പ്രചാരണങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ശബരിമല വിധിയെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. അതേസമയം വിധി അനുകൂലമാകുമെന്നാണ് ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളുടെ പ്രതീക്ഷ.

Exit mobile version