കർണാടകയിലെ 17 വിമത എംഎൽഎമാരും അയോഗ്യർ തന്നെ; സ്പീക്കറുടെ നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ വീഴ്ത്തിയ 17 വിമത എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ച് സുപ്രീംകോടതി. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് 17 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ കോടതി വിലക്കേർപ്പെടുത്തിയിട്ടില്ല. അതിനാൽ ഉടനെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ഇവർക്ക് മത്സരിക്കാം. 2013 വരെ മത്സരിക്കാൻ സാധിക്കില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കിയതോടെയാണ് ഇത്.

അതേസമയം, എംഎൽഎമാരെ ചാക്കിലാക്കി ഭരണം പിടിച്ച ബീജെപിക്കും ഈ നടപടി ആശ്വാസകരമായി. എന്നാൽ, ജനാധിപത്യത്തിൽ ധാർമികത പ്രധാനമാണെന്ന കോടതി നിരീക്ഷണം ബിജെപിക്കെതിരായ പരസ്യവിമർശനവുമായി.

എംഎൽഎമാരെ അയോഗ്യരാക്കിയതോടെ സംസ്ഥാനത്ത് ആകെ 17 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എന്നാൽ ആദ്യഘട്ടത്തിൽ 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മസ്‌കി, രാജരാജേശ്വരി നഗർ മണ്ഡലങ്ങളുടെ ഫലവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഈ രണ്ട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റിലെങ്കിലും ബിജെപി ജയിക്കുകയാണെങ്കിൽ യെദ്യൂരപ്പ സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാം. അല്ലെങ്കിൽ സർക്കാരിന് തിരിച്ചടിയാകും ഫലം.

Exit mobile version