അരലക്ഷത്തിലേറെ ജീവനക്കാർ സ്വയം വിരമിക്കാൻ തയ്യാറായി; ആശങ്കയിൽ ബിഎസ്എൻഎൽ

ന്യൂഡൽഹി: ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടു കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ സ്വയം വിരമിക്കാൻ സമ്മതമറിയിച്ച് വിആർഎസ് എടുത്ത് 57,000 ജീവനക്കാർ രംഗത്ത്. ഇതോടെ എണ്ണം വെട്ടി കുറയ്ക്കുന്നതിന് അനുകൂലമായാണ് ജീവനക്കാർ പ്രതികരിക്കുന്നതെന്ന് വ്യക്തമായെങ്കിലും പ്രതിദിന പ്രവർത്തനത്തെ എങ്ങനെയാവും ബാധിക്കുകയെന്നതാണ് ഇപ്പോൾ ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി.

എംടിഎൻഎൽ-ബിഎസ് എൻഎൽ ലയനത്തിന് മുന്നോടിയായാണ് ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കാനുള്ള തീരുമാനം. ബിഎസ്എൻഎൽ ജീവനക്കാരായി രാജ്യത്ത് പ്രവർത്തിക്കുന്നത് 1.50 ലക്ഷം പേരാണ്. 77,000 പേരെങ്കിലും സ്വയം വിരമിക്കൽ തെരഞ്ഞെടുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ഉദ്ദേശം. എന്നാൽ, വിആർഎസ് വിജ്ഞാപനം പുറത്തുവന്ന് നാല് ദിവസത്തിനകം 57,000 പേർ സ്വയം വിരമിക്കാനുള്ള സമ്മതപത്രം നൽകുകയായിരുന്നു.

ബിഎസ്എൻഎൽ ജീവനക്കാരിലെ 57,000 പേരോടൊപ്പം എംടിഎൻഎൽ ജീവനക്കാരുടെ എണ്ണവും കൂടി ചേരുമ്പോൾ വിആർഎസിന് സമ്മതമറിയിച്ചവരുടെ എണ്ണം ഇത് ഏതാണ്ട് 60,000 ആകുമെന്നാണ് വിവരം. ഇത്രയും ജീവനക്കാർ കൊഴിഞ്ഞുപോകുന്നതോടെ കമ്പനിയുടെ പ്രവർത്തനം നിലച്ചേക്കുമെന്ന ആശങ്കയും ഇതിനിടെ ശക്തമാകുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ടെലഫോൺ എക്‌സ്‌ചേഞ്ചുകളിലടക്കം തടസമില്ലാത്ത സേവനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. പരിവർത്തന കാലം ഉപഭോക്താക്കൾക്ക് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.

അതേസമയം, തടസമില്ലാതെ സേവനങ്ങൾ ഉറപ്പാക്കാനാണെന്നാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ ഇക്കാര്യം അതേപടി നടപ്പാക്കാൻ ഒരു മാർഗ്ഗവും ഇനിയും കണ്ടെത്തിയിട്ടില്ല. വിഷയത്തിൽ തുടർ ചർച്ചകളാണ് വരും ദിവസങ്ങളിൽ നടക്കുക.
ബിഎസ്എൻഎല്ലിന്റെ സ്വയം വിരമിക്കൽ നിബന്ധനകൾ ജീവനക്കാരിലെ ഒരു ലക്ഷം പേർക്ക് അനുയോജ്യമായതാണ്. 2020 ജനുവരി 31 വരെ വിആർഎസിൽ തീരുമാനമെടുക്കാൻ ജീവനക്കാർക്ക് സാവകാശം ഉണ്ട്.

Exit mobile version