രണ്ടായിരം രൂപാ നോട്ടുകൾ അസാധുവാക്കാൻ സാധ്യത; പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും മുൻ ഫിനാൻസ് സെക്രട്ടറി

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും മറ്റൊരു നോട്ട് നിരോധനത്തിന് കളമൊരുങ്ങുന്നുവെന്ന സൂചന പങ്കുവെച്ച് മുൻസാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ഗാർഗ്. രണ്ടായിരം രൂപയുടെ നോട്ടുകളുടെ നല്ലൊരു ഭാഗവും വിപണിയിൽ ഇല്ലെന്നും അവ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ടായിരം രൂപാ നോട്ടുകൾ അസാധുവാക്കാൻ സാധ്യതയുണ്ടെന്നു നോട്ടു നിരോധനത്തിന്റെ മൂന്നാം വാർഷികത്തിന്റെ തലേദിവസമാണ് ഗാർഗ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മാസം ധനകാര്യ മന്ത്രാലയത്തിൽ നിന്നും സ്വയം വിരമിച്ച വ്യക്തിയാണ് ഗാർഗ്.

നോട്ടിന്റെ മൂല്യത്തിന്റെ കണക്കിൽ വിപണിയിൽ പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ മൂന്നിൽ ഒരു ഭാഗം രണ്ടായിരം രൂപാ നോട്ടുകളാണ്. ഈ രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും ഇപ്പോൾ വിപണിയിലില്ല. അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്. അതിനാൽ നിലവിൽ ഇടപാടുകൾക്ക് വേണ്ടി രണ്ടായിരം രൂപാ നോട്ടുകൾ ഉപയോഗിക്കുന്നില്ല. മറ്റൊന്നിനെയും ബാധിക്കാതെ രണ്ടായിരം രൂപാ നോട്ടുകൾ അസാധുവാക്കാൻ സാധിക്കും. അത് വളരെ ലളിതമാണ്. ഈ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചാൽ ഈ പ്രക്രിയ നിർവഹിക്കാൻ പറ്റുമെന്നും ഗാർഗ് പറഞ്ഞു.

2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അപ്രതീക്ഷിതമായി നിരോധിച്ചത്. 1000 രൂപയുടെ നോട്ടിനു പകരമായാണ് 2000 രൂപയുടെ നോട്ടുകൾ ഇറക്കിയത്.

Exit mobile version