ഇന്ത്യയിലേക്ക് അയച്ചാല്‍ ആത്മഹത്യ ചെയ്യും; കടുത്ത വിഷാദ രോഗിയാണെന്നും നീരവ് മോദി

ന്യൂഡല്‍ഹി: ജാമ്യാപേക്ഷ നാലാമതും തള്ളിയതോടെ ആത്മഹത്യാഭീഷണിയുമായി വിവാദ വജ്ര വ്യാപാരി നീരവ് മോദി. ഇന്ത്യയിലേക്ക് അയച്ചാല്‍ ആത്മഹത്യ ചെയ്യും, നാലാമത്തെ ജാമ്യാപേക്ഷയും ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി തള്ളിയതോടെ നീരവ് മോദി പറഞ്ഞു.

കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും നീരവ് മോദി ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. വീട്ടുതടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്നും ജാമ്യത്തുകയായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാമെന്നും മോദിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു.

നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബ്രിട്ടന് അപേക്ഷ നല്‍കിയത്. 2020 മേയില്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് നീരവ് ജാമ്യം തേടി വീണ്ടും കോടതിയെ സമീപിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും കഴിഞ്ഞ വര്‍ഷം ജനുവരിയോടെ ഇരുവരും രാജ്യംവിട്ടിരുന്നു.

Exit mobile version