പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് വെടിയേറ്റു

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്

ന്യൂഡല്‍ഹി: പാര്‍ക്കിങിനെ ചൊല്ലി അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. തീസ് ഹസാരി കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം. വാഹന പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കോടതിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ പോലീസ് വാഹനമിടിച്ചത് ചോദ്യം ചെയ്ത അഭിഭാഷകനെ പോലീസ് മര്‍ദിച്ചതാണ് സംഘര്‍ഷത്തിനിടയായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഘര്‍ഷം പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലേക്കും വ്യാപിച്ചു. ഹൈക്കോടതി പരിസരത്ത് ഒരു വാഹനം അഗ്നിക്കിരയായി.

പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പോലീസിന്റേതടക്കം നിരവധി വാഹനങ്ങളാണ് അഗ്‌നിക്കിരയായത്. കോടതിയിലേക്കുള്ള കവാടങ്ങളെല്ലാം പോലീസ് അടച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version