മൂന്ന് ദിവസത്തെ വിദേശ സന്ദർശനത്തിന് തയ്യാറെടുത്ത് മോഡി; ഇത്തവണ തായ്‌ലാൻഡിലേക്ക്

ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്ന് ദിവസത്തെ വിദേശ സന്ദർശനത്തിനായി തായ്‌ലാൻഡിലേക്ക് തിരിക്കുന്നു. മേഖലാ സമഗ്ര സാമ്പത്തികപങ്കാളിത്ത (ആർസിഇപി) കരാറിന്റെ അന്തിമചർച്ചകളിൽ പങ്കെടുക്കാനാണ് മോഡിയുടെ വിദേശ സന്ദർശനം. ശനിയാഴ്ചയാരംഭിക്കുന്ന മൂന്നുദിവസത്തെ സന്ദർശനത്തിൽ ആസിയാൻഇന്ത്യ, കിഴക്കനേഷ്യാ ഉച്ചകോടികളിലും അദ്ദേഹം പങ്കെടുക്കും.

നോൻതാബുരിയിലാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന അജൻഡയും ആസിയാനാണ്. അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയിൽ ഇന്ത്യയുടെ മുൻഗണനാവിഷയം.

ബാങ്കോക്കിൽനടക്കുന്ന ആർസിഇപി ചർച്ചകളിൽ തിങ്കളാഴ്ച അദ്ദേഹം പങ്കെടുക്കും. കരാറിൽ ഭാഗമാകണോ വേണ്ടയോ എന്നകാര്യത്തിൽ ഇന്ത്യ അന്തിമതീരുമാനമെടുത്തിട്ടില്ല. ശനിയാഴ്ച വൈകീട്ട് ബാങ്കോക്കിൽ എത്തുന്ന പ്രധാനമന്ത്രി തായ്‌ലാൻഡിലെ ഇന്ത്യൻസമൂഹത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അഭിസംബോധന ചെയ്യും.

Exit mobile version