സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എസ്എ ബോബ്‌ഡെയെ രാഷ്ട്രപതി നിയമിച്ചു; സത്യപ്രതിജ്ഞ അടുത്ത മാസം 18ന്

ബോബ്‌ഡെയ്ക്ക് 2021 ഏപ്രില്‍ 23 വരെ കാലാവധിയുണ്ട്.

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയെ രാഷ്ട്രപതി നിയമിച്ചു. അടുത്ത മാസം 18ന് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.

സുപ്രീംകോടതിയുടെ 47-മത് ചീഫ് ജസ്റ്റിസാണ് ബോബ്‌ഡെ. നിലവില്‍ സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് ബോബ്‌ഡെ. ബോബ്‌ഡെയ്ക്ക് 2021 ഏപ്രില്‍ 23 വരെ കാലാവധിയുണ്ട്.

ബോബ്‌ഡെ 2000 മാര്‍ച്ചില്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയായി, 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായത്.

നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിമരമിക്കാനിരിക്കേയാണ് നിയമനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17 ന് വിരമിക്കും. തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ബോബ്‌ഡെയെ ചീഫ് ജസ്റ്റിസ് ആക്കണമെന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്. അയോധ്യക്കേസ് വാദം കേള്‍ക്കുന്ന ബെഞ്ചില്‍ അംഗമാണ് ജസ്റ്റിസ് ബോബ്‌ഡെ

നാഗ്പുരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച ശരത് അരവിന്ദ് ബോബ്‌ഡെയുടെ പിതാവ് അരവിന്ദ് ബോബ്‌ഡെ മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറലായിരുന്നു. മുതിര്‍ന്ന സഹോദരന്‍ വിനോദ് ബോബ്‌ഡെ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്.

Exit mobile version