ആവശ്യത്തിന് സ്ഥലമില്ല, കാല്‍ നീട്ടി വെയ്ക്കാനും സാധിക്കില്ല; സൗകര്യകുറവ് കാണിച്ച് സുമിത്ര മഹാജന്‍ ഉപേക്ഷിച്ചത് അരക്കോടിയുടെ കാര്‍, പൊടിപ്പിടിച്ച് കാര്‍ കട്ടപ്പുറത്ത്

48.25 ലക്ഷം രൂപ മുടക്കി 2016-ലാണ് കാര്‍ വാങ്ങിയത്.

ന്യൂഡല്‍ഹി: കാറില്‍ സൗകര്യം കുറവാണെന്ന് കാണിച്ച് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉപേക്ഷിച്ചിട്ടിരിക്കുന്നത് അരക്കോടി വില വരുന്ന ആഢംബര കാര്‍. പൊടിപ്പിടിച്ചും തുരുമ്പെടുത്തും കാര്‍ ഇപ്പോള്‍ കട്ടപ്പുറത്ത് കയറിയിരിക്കുകയാണ്. 48.25 ലക്ഷം രൂപ മുടക്കി 2016-ലാണ് കാര്‍ വാങ്ങിയത്.

48.25 ലക്ഷം രൂപ മുടക്കി 2016-ല്‍ സ്പീക്കറിന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വാങ്ങിയ ജാഗ്വറിന്റെ ആഢംബരക്കാറാണ് ഇപ്പോള്‍ പാര്‍ലമെന്റ് ഗ്യാരേജില്‍ പൊടിപിടിച്ച് കിടക്കുന്നത്. സുമിത്ര മഹാജന്‍ തന്നെയാണ് ഈ കാര്‍ തെരഞ്ഞെടുത്തത്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് വെള്ള നിറത്തിലുള്ള ഈ കാര്‍ വാങ്ങി നല്‍കിയത്. സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഢംബരക്കാര്‍ വാങ്ങിയതെന്നാണ് അന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിശദീകരിച്ചത്.

പാര്‍ലമെന്റ് ഗ്യാരേജില്‍ മൂന്ന് വര്‍ഷത്തിലേറെയായി പൊടിപിടിച്ച് കിടക്കുകയാണ് ഈ കാര്‍. സുമിത്ര മഹാജന്‍ സ്പീക്കര്‍ പദവി വഹിച്ച 2014 -19 കാലഘട്ടത്തില്‍ ചുരുങ്ങിയ യാത്രകള്‍ മാത്രമാണ് അവര്‍ ഈ കാറില്‍ നടത്തിയിട്ടുള്ളത്. പിന്നീട് യാത്ര അസൗകര്യമുണ്ടാക്കുന്നെന്ന് പറഞ്ഞ് അവര്‍ കാര്‍ ഉപേക്ഷിക്കുകയായിരുന്നു. കാറിന്റെ പിന്നിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ കാല് നീട്ടി വെക്കാന്‍ കാറില്‍ കുറച്ച് സ്ഥലം മാത്രമെ ഉള്ളെന്നും അതിനാലാണ് വാഹനം ഉപേക്ഷിച്ചതെന്നും സുമിത്ര മഹാജന്‍ പറയുന്നു.

Exit mobile version