ഹരിയാനയില്‍ കേവലഭൂരിപക്ഷം ലഭിച്ചില്ല; സര്‍ക്കാര്‍ രൂപീകരിക്കാന്‍ പുതിയ വഴികള്‍ തേടി ബിജെപി; നാല് സ്വതന്ത്രരെ ചാക്കിലാക്കി ഡല്‍ഹിയിലേക്ക് മാറ്റി

കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ 45 സീറ്റുകളാണ് വേണ്ടത്

ന്യൂഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്രരുടേയും ജെജെപിയുടേയും പിന്തുണ തേടി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ഹരിയാനയില്‍ വിജയിച്ച നാല് സ്വതന്ത്ര എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍.

കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ 45 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ ഹരിയാനയില്‍ ബിജെപിക്ക് 40 സീറ്റുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. കോണ്‍ഗ്രസിന് 31, ജെജെപിക്ക് 10 ,സ്വതന്ത്ര സ്ഥാനാര്‍ത്ഥി 7, മറ്റ് ചെറിയ പാര്‍ട്ടികള്‍ 2 എന്നിങ്ങനെയാണ് ഹരിയാനയിലെ സീറ്റ് നില. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി പുതിയ വഴികള്‍ തേടിയത്.

സ്വതന്ത്രരുടേയും ജെജെപിയുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട ബിജെപി ഇതിന്റെ ഭാഗമായി വിജയിച്ച സ്വതന്ത്ര എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് നാടുകടത്തി. ഗോപാല്‍ കന്‍ഡ, രന്‍ജീത്ത് സിങ് എന്നിവരും ഡല്‍ഹിയിലേക്ക് മാറ്റിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.

നിലവില്‍ നാല്‍പ്പത് സീറ്റുകളുള്ളതിനാല്‍ 7 സ്വതന്ത്രരെ ഒപ്പം നിര്‍ത്തി കേവല ഭൂരിപക്ഷം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഡല്‍ഹിയിലെത്തിച്ച നാല് സ്വതന്ത്രരുടെ പിന്തുണ എഴുതി വാങ്ങിയതായാണ് വിവരം. ഇതോടൊപ്പം ജെജെപിയെയും ഒപ്പം നിര്‍ത്താനും ബിജെപി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version