ഹരിയാനയിൽ അടിപതറി ബിജെപി; കോൺഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം; സർക്കാർ രൂപീകരിക്കുമെന്ന് ഹൂഡ

ന്യൂഡൽഹി: അനായാസ വിജയം പ്രതീക്ഷിച്ച് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിക്ക് അടി പതറുന്നു. കോൺഗ്രസ് ഹരിയാനയിൽ അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. 90 സീറ്റുകളിൽ 75 സീറ്റോളം അനായാസം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് എന്നാൽ നാൽപ്പത് സീറ്റുകളിൽ മാത്രമാണ് ലീഡ്. 30 സീറ്റുകളിൽ മുന്നേറി കോൺഗ്രസ് ബിജെപിക്ക് തൊട്ടുപിന്നാലെ എത്തി. ജെജെപി 10 സീറ്റിലും മുന്നേറുന്നുണ്ട്.

അതേസമയം, പ്രതിപക്ഷത്തെ പടലപിണക്കം തുണയ്ക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകളാണ് തകർന്നത്. ഇതോടെ കോൺഗ്രസ് ഹരിയാണയിൽ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി ഭൂപീന്ദർ സിങ് ഹൂഡ രംഗത്തെത്തുകയും ചെയ്തു. പത്ത് സീറ്റുകളിൽ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് ഹൂഡയുടെ നീക്കമെന്നാണ് സൂചന. അതേ സമയം ദുഷ്യന്ത് ചൗട്ടാലയുടെ നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമാകും എന്നുതന്നെയാണ് സൂചന.

അതേസമയം, മാറ്റങ്ങൾക്ക് ഒന്നും സാധ്യതയില്ലാതെ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം ഭരണത്തിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാൽ ശിവസേനയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ ആഗ്രഹത്തിന് കരിനിഴൽ വീണു. മഹാരാഷ്ട്രയിൽ പ്രതീക്ഷിച്ചതിനേക്കാൾ മുന്നേറ്റം നടത്താനായതും കോൺഗ്രസിന് ആശ്വാസമായി. നിലവിൽ 164 സീറ്റുകൾ എൻഡിഎയും കോൺഗ്രസ്-എൻസിപി സഖ്യം 87 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 7 സീറ്റുകളിൽ പ്രകാശ് അംബേദ്കർ രൂപീകരിച്ച വഞ്ചിത് ബഹുജൻ അഗാഡിയും ലീഡ് ചെയ്യുകയാണ്.

Exit mobile version