കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവും കാമുകനും മരിച്ചു; യുവതി അറസ്റ്റില്‍

സൂറത്ത് വരിയാവ് റോഡിലെ കോസം കാന്താര ഗ്രാമത്തിനടുത്തുള്ള തടാകത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം

സൂറത്ത്: സൂറത്തില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവും കാമുകനും മരിച്ചു. സൂറത്ത് വരിയാവ് റോഡിലെ കോസം കാന്താര ഗ്രാമത്തിനടുത്തുള്ള തടാകത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഭര്‍ത്താവിനെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താനാണ് കാമുകനുമായി അധ്യാപികയായ ഖുശ്ബു പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ ഭര്‍ത്താവിനെ തടാകത്തിലേക്ക് തള്ളിയിടുന്നതിനിടെ പരസ്പരം പിടിവലിയാല്‍ കാമുകനും ഭര്‍ത്താവും തടാകത്തില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ ഖുശ്ബുവിന്റെ ഭര്‍ത്താവ് കമല്‍ (35) കാുകന്‍ തുഷാര്‍ പട്ടേല്‍ (28) എന്നിവരാണ് മരിച്ചത്. ഇതോടെ അധ്യാപികയായ ഖുശ്ബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക പദ്ധതിയില്‍ പങ്കാളിയായതിനാലും കമലിനെ സംഭവസ്ഥലത്ത് എത്തിച്ചതിനുമാണ് ഖുഷ്ബുവിനെ അറസ്റ്റ് ചെയ്തത്.

കമലും തുഷാറും തടാകത്തില്‍ വീണതോടെ ഖുശ്ബു സഹായത്തിനായി നാട്ടുകാരെ വിളിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഒന്നര വര്‍ഷം മുമ്പ് അദാജനില്‍ സര്‍ക്കാര്‍ തൊഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തിയ സെമിനാറിലാണ് ഖുശ്ബുവും തുഷാറും ആദ്യമായി കണ്ടത്. പഠന സാമഗ്രികള്‍ കൈമാറുന്നതിനിടയില്‍ ഇരുവരും തമ്മില്‍ സൗഹൃദത്തിലായി ഇത് പിന്നീട് പ്രണയമാകുകയായിരുന്നു. ഇതോടെ കഴിഞ്ഞ നാല് മാസം മുമ്പ് കമലില്‍ നിന്ന് ഖുശ്ബു വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും കമല്‍ സമ്മതിച്ചിരുന്നില്ല.

ഇതോടെയാണ് കമലിനെ കൊലപ്പെടുത്താന്‍ ഖുശ്ബു തുഷാറുമായി ചേര്‍ന്ന് പദ്ദതിയിടുന്നത്. കഴിഞ്ഞ ഒരു മാസം മുമ്പ് സമാനമായ രീതിയില്‍ കമലിന് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഖുശ്ബു കമലിനെ തടാകത്തിന് സമീപം എത്തില്ലെങ്കിലും തുഷാര്‍ വൈകി എത്തിയതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച പുറത്തെടുത്തു.

Exit mobile version