മുൻ ബിജെപി എംഎൽഎയ്‌ക്കെതിരെ മകൾ

ഭോപ്പാൽ: ഒരു യുവാവുമായി ബന്ധം ആരോപിച്ച് തന്നെ പിതാവും കുടുംബവും നിരന്തരം ഉപദ്രവിക്കുന്നു എന്ന പരാതിയുമായി മധ്യപ്രദേശിലെ മുൻ ബിജെപി എംഎൽഎയുടെ മകൾ രംഗത്ത്. ഭോപ്പാൽ സെൻട്രലിലെ മുൻ എംഎൽഎ സുരേന്ദ്ര നാഥ് സിങിന്റെ മകൾ ഭാരതി സിങാണ് കുടുംബത്തിനെതിരെ പോലീസിൽ പരാതി നൽകി രംഗത്തെത്തിയിരിക്കുന്നത്.

മറ്റൊരു എംഎൽഎയുടെ മകനെ വിവാഹം കഴിപ്പിക്കാനായി വീട്ടുകാർ നിരന്തരം കുത്തിവെപ്പുൾപ്പടെ നൽകി പീഡിപ്പിച്ചുവെന്നാണ് ഭാരതി സിങിന്റെ പരാതി. പിതാവിൽ നിന്നും ബന്ധുക്കളിൽ നിന്നും സുരക്ഷ വേണമെന്ന് ജബൽപുരിലെ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹർജിയും ഭാരതി സിങ് നൽകിയിട്ടുണ്ട്.

ഇതിനിടെ, തന്റെ മകളെ കാണാനില്ലെന്ന് കാണിച്ചു ഒക്ടോബർ 16നു സുരേന്ദ്രനാഥ് പോലീസിൽ പരാതി നൽകിയിരുന്നു. മകൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും സുരേന്ദ്രനാഥിന്റെ പരാതിയിലുണ്ട്. ഇതോടെയാണ് താൻ വീട്ടിൽ നിന്നും രക്ഷപ്പെട്ട് ഓടുകയായിരുന്നു എന്നും തനിക്ക് സുരക്ഷ നൽകണമെന്നും കാണിച്ച് ഭാരതി സിങ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വീട്ടിലെ പീഡനങ്ങളെ കുറിച്ച് നേരത്തെ തന്നെ ഭാരതി സിങ് ഒരു ലോക്കൽ ചാനലിനോട് തുറന്നു പറഞ്ഞിരുന്നു. എംഎൽഎയുടെ മകനുമായി ഇഷ്ടമില്ലാത്ത കല്യാണത്തിനു വീട്ടുകാർ നിർബന്ധിക്കുകയും മരുന്നുകൾ കുത്തിവെക്കുകയും ചെയ്തെന്നാണ് യുവതി വീഡിയോയിലൂടെ ആരോപിച്ചത്.

തനിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും ഇതിനായി പിതാവ് വ്യാജരേഖകൾ ഉണ്ടാക്കുകയാണെന്നും ഭാരതി സിങ് പറയുന്നു. രേഖകളെല്ലാം കെട്ടിച്ചമച്ചവയാണ്. തനിക്ക് വീട്ടിലേയ്ക്ക് തിരിച്ചു പോകേണ്ട. ആരുടേയും കൂടെയല്ല താൻ ഇറങ്ങിപ്പോയത്. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയതാണ്. പത്തുവർഷമായി ഈ പീഡനം സഹിക്കുന്നെന്നും ഭാരതി വ്യക്തമാക്കി.

Exit mobile version