കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പതിനേഴുകാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയതായി പോലീസ് വ്യക്തമാക്കി

ഗുവാഹാട്ടി: കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പതിനേഴുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ത്രിപൂരയിലെ ഗോമതിയിലാണ് സംഭവം. റിപന്‍ സര്‍ക്കാറാണ് ബന്ധുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയതായി പോലീസ് വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് സംഭവം. റിപനും പെണ്‍കുട്ടിയും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ കാണാനായി വീട്ടിലെത്തിയ റിപനെ ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടി കെട്ടിയിട്ടു. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റിപന്റെ അമ്മാവന്‍ ഫ്രഫുല്ല റിപനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫ്രഫുല്ലയെ തടഞ്ഞുനിര്‍ത്തി സംഘം അക്രമം തുടരുകയായിരുന്നു. പിന്നീട് പോലീസ് എത്തിയതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ റിപനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാമുകിയെ ഫോണ്‍ വിളിച്ചതിന് റിപനെ മുമ്പും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചിരുന്നു.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Exit mobile version