സവര്‍ക്കര്‍ക്ക് അല്ല, ഗോഡ്‌സെക്കാണ് ഭാരത രത്‌ന നല്‍കേണ്ടത്; ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലെ ബിജെപി തെരഞ്ഞെടുപ്പ് പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്

മുംബൈ: സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ഗാന്ധിജിയെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ ആള്‍ മാത്രമാണ് സവര്‍ക്കര്‍. നാഥൂറാം ഗോഡ്‌സെക്കാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി പാര്‍ട്ടി ആദരിക്കേണ്ടതെന്ന് തിവാരി പരിഹസിച്ചു. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു തിവാരിയുടെ പരിഹാസം.

”മഹാത്മാഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ പ്രതിമാത്രമാണ് സവര്‍ക്കര്‍. നാഥൂറാം ഗോഡ്‌സെയാണ് ഗാന്ധിയുടെ ഘാതകന്‍. ഈ വര്‍ഷം നമ്മള്‍ ഗാന്ധിജിയുടെ 150-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സവര്‍ക്കറിനുപകരം എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധമായും ഭാരത് രത്‌ന ഗോഡ്‌സെക്ക് നല്‍കണം” – മനിഷ് തിവാരി പറഞ്ഞു.

മഹാരാഷ്ട്രയിലെ ബിജെപി തെരഞ്ഞെടുപ്പ് പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ എന്നിവര്‍കര്‍ക്കൊപ്പാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന് പത്രികയില്‍ വ്യക്തമാക്കുന്നത്.

Exit mobile version