ഷി ജിൻപിങ് ചെന്നൈയിലെത്തി; പ്രതിഷേധിച്ച് ടിബറ്റൻ വിദ്യാർത്ഥികൾ

ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈയിലെത്തിയ ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തയാറാക്കിയിരിക്കുന്നത്.

ചെന്നൈ: ഇന്ത്യാ-ചൈന അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ചെന്നൈയിലെത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ മഹാബലിപുരം ഉച്ചകോടിക്ക് കഴിയുമെന്ന് നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സ്വാഗതം ചെയ്ത് തമിഴിലും ചൈനീസിലും മോഡി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ തമിഴ്‌നാട് വരവേൽക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് മോഡി ട്വീറ്റ് ചെയ്തത്. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം എന്നിവർ ചേർന്ന് സ്വീകരിച്ചു. ചൈനീസ് പ്രസിഡന്റിനെയും സ്വീകരിച്ചത് ഗവർണർ ബൻവാരിലാൽ പുരോഹിത് തന്നെയായിരുന്നു.

മോഡിയെ സ്വീകരിക്കാൻ പ്രേമലത വിജയ്കാന്ത്, ഡോ. കൃഷ്ണസ്വാമി തുടങ്ങി എൻഡിഎ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം വിമാനത്താവളത്തിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈയിലെത്തിയ ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തയാറാക്കിയിരിക്കുന്നത്. സൗഹൃദ സംഭാഷണത്തിന് ശേഷം ഇരുനേതാക്കളും മഹാബലിപുരത്തെ പൈതൃക സ്മാരകങ്ങൾ സന്ദർശിക്കും. കൂടിക്കാഴ്ച ആറ് മണിക്കൂറോളം നീണ്ടുനിൽക്കുമെന്നാണ് സൂചന.

അതേസമയം, ചൈനീസ് പ്രസിഡന്റ് എത്തുന്ന ചെന്നൈയിലെ ഹോട്ടലിന് മുന്നിൽ ടിബറ്റൻ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. കറുത്ത കൊടികളുമായാണ് പ്രതിഷേധക്കാർ എത്തിയത്. അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തെൻസിൽ സുനന്ത്യു അടക്കം 42 ടിബറ്റൻ സ്വദേശികൾ കരുതൽ കസ്റ്റഡിയിലാണ്. അർധസൈനിക വിഭാഗത്തിന് പുറമേ പോലീസുകാരേയും സുരക്ഷയ്ക്കായി മഹാബലിപുരത്ത് വിന്യസിച്ചിട്ടുണ്ട്.

Exit mobile version