ജീവനെടുത്ത് ഗജ; ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരണം 30 ആയി, തേങ്ങി തമിഴ്‌നാട്

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുത്തത്.

ചെന്നൈ: തമിഴ്‌നാടിനെ ഏറെ വലച്ച ഗജ ചുഴലിക്കാറ്റില്‍ മരണം 30ആയി. നാഗപട്ടണത്താണ് ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചത്. കൂടല്ലൂര്‍, രാമനാഥപുരം, പുതുക്കോട്ട, തിരുവാവൂര്‍ തുടങ്ങിയ ജില്ലകളിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. 1500 ലധികം ഇലക്ട്രിക് പോസ്റ്റുകളാണ് വീശിയടിച്ച കാറ്റില്‍ തകര്‍ന്ന് വീണത്. ഉച്ഛയോടെ തന്നെ 471 ദുരിതാശ്വാസ ക്യാമ്പുകളും സംസ്ഥാനത്ത് തുറന്നിരുന്നു.

നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ ആഞ്ഞടിച്ച കാറ്റിനെത്തുടര്‍ന്ന് 81,000 ത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുത്തത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരും തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മലയോര, തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും. ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണ കൂടങ്ങള്‍ക്കും പോലീസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്.

Exit mobile version