ഇത് അവരുടെ ഡിഎന്‍എ! വ്യാജ ഡിഗ്രി മന്ത്രിസ്ഥാനം കിട്ടുന്നതിനുള്ള ഷോര്‍ട്ട് കട്ടാണെന്ന് ബിജെപിയും മോഡിയും യുവാക്കളെ പഠിപ്പിക്കുന്നു; എബിവിപി നേതാവിന്റെ വ്യാജഡിഗ്രിയെ പരിഹസിച്ച് രാഹുല്‍

വ്യാജ ഡിഗ്രി വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എബിവിപി നേതാവുമായ അങ്കിവ് ബൈസോയ രാജിവെച്ചിരുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയിലെ വ്യാജഡിഗ്രി വിവാദത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി. വ്യാജ ഡിഗ്രി വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എബിവിപി നേതാവുമായ അങ്കിവ് ബൈസോയ രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. വ്യാജ ഡിഗ്രി ബിജെപിയില്‍ മന്ത്രിസ്ഥാനം കിട്ടുന്നതിനുള്ള ഷോര്‍ട്ട് കട്ടാണെന്നും അദ്ദേഹം പരിഹസിച്ചു.

‘മന്ത്രിസഭയിലേക്കുള്ള ഗേറ്റ് പാസ് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് മിസ്റ്റര്‍ 56 (മോഡി) ഉം അദ്ദേഹത്തിന്റെ മന്ത്രിമാരും വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരിക്കുകയാണ്.’ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. ‘fake degree is in BJP’s DNA’ എന്ന വാചകത്തോടൊപ്പം മോഡിയുടെയും സ്മൃതി ഇറാനിയുടെയും അങ്കിവ് ബൈസോയയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ചാണ് ട്വീറ്റ്.

അതേസമയം, മോഡിയുടെയും സ്മൃതി ഇറാനിയുടെയും ബിരുദ യോഗ്യത സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ കേസുണ്ട്.

Exit mobile version