ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സ്ഥാനാര്‍ത്ഥിക്ക് ടിക്കറ്റ് നല്‍ക്കുന്നത് അഞ്ച് കോടിക്ക്; ഗുരുതര ആരോപണവുമായി സോണിയ ഗാന്ധിയുടെ വീട്ടിന് മുന്നില്‍ പ്രതിഷേധിച്ച് നേതാവ്

ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി.

ഡല്‍ഹി; തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ഹരിയാനയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പണം നല്‍കിയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്നതെന്ന് ആരോപിച്ച് ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം, ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സുതാര്യതയില്ലെന്നും സ്വന്തക്കാര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കുന്നതെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് അഞ്ച് കോടി രൂപക്കാണെന്നും തന്‍വാര്‍ ആരോപിച്ചു. ഹരിയാനയുടെ ചുമതലയുള്ള ഗുലാംനബി ആസാദ് റോബോര്‍ട്ട് വദ്രക്ക് വേണ്ടി സീറ്റ് വിറ്റുവെന്ന ഗുരുതര ആരോപണമാണ് അശോക് തന്‍വാര്‍ ഉന്നയിക്കുന്നത്.

സോഹ്ന മണ്ഡലത്തില്‍ സീറ്റ് നല്‍കിയത് അഞ്ച് കോടി രൂപക്കാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനീതിയാണ് നടക്കുന്നത്. ജയസാധ്യതയുള്ള സീറ്റുകള്‍ പണം വാങ്ങി സ്വന്തക്കാര്‍ക്ക് നല്‍കുന്നുവെന്ന് തന്‍വാര്‍ പറഞ്ഞു. ബിജെപിയല്ല കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി. ബിജെപി തന്നെ ക്ഷണിച്ചെങ്കിലും താന്‍ ഒരിക്കലും അവരുടെ പാളയത്തില്‍ പോകില്ലെന്നും തന്‍വാര്‍ പറഞ്ഞു.

ഹരിയാനയിലെ 90 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് അനുയായികളുമായി ദേശീയ നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കാന്‍ അശോക് തന്‍വാര്‍ എത്തിയത്.

പാര്‍ട്ടിയിലെ ഉന്നതനും, മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായി അശോക് തന്‍വാര്‍ ഏറെക്കാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും പാര്‍ട്ടി തോറ്റതോടെ അശോക് തന്‍വാറിനെ പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അശോക് തന്‍വാര്‍ പുറത്തായിരുന്നു. പിന്നാലെയാണ് യുദ്ധ പ്രഖ്യാപനവുമായി അശോക് തന്‍വാര്‍ രംഗത്തെത്തിയിരിക്കുന്നത്. തന്‍വാറിന് പകരം കുമാരി ഷെല്ജകയെയാണ് അധ്യക്ഷയായി തെരഞ്ഞെടുത്തത്. ഭൂപീന്ദര്‍ സിംഗ് ഹൂഡയെ നിയമസഭ കക്ഷി നേതാവായും തെരഞ്ഞെടുത്തു.

Exit mobile version