ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ കേസ് കൊടുത്ത നിയമവിദ്യാര്‍ത്ഥിനി റിമാന്‍ഡില്‍

പെണ്‍കുട്ടി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന ചിന്മയാനന്ദിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്

ലഖ്‌നൗ: ലൈംഗിക അതിക്രമത്തിന് ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ കേസ് കൊടുത്ത നിയമവിദ്യാര്‍ത്ഥിനി റിമാന്‍ഡില്‍. കഴിഞ്ഞ ദിവസം കോടതിയിലേക്ക് പോകുംവഴി പെണ്‍കുട്ടിയെ തടഞ്ഞ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന ചിന്മയാനന്ദിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്നും തനിക്ക് സംരക്ഷണം നല്‍കണം എന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് എന്ന് വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തള്ളി.

ഇതിന് പിന്നാലെ, പെണ്‍കുട്ടി പുതിയ ഹര്‍ജിയുമായി ഷാജഹാന്‍പൂരിലെ കോടതിയിലേക്ക് പോകും വഴി പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന ചിന്മയാനന്ദിന്റെ പരാതിയിലാണ് അന്വേഷണ സംഘം വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിന്മയാനന്ദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സഞ്ജയ് സിങ്, സച്ചിന് സിങ്, വിക്രം എന്നിവരാണ് അറസ്റ്റിലായത്.

Exit mobile version