ഒരു ചാന്ദ്രദിനം അവസാനിച്ചു; വിക്രം ലാൻഡർ എന്നന്നേയ്ക്കുമായി കണ്ണടച്ചു; ലാൻഡർ മാത്രം വിക്ഷേപിക്കാൻ ആലോചിച്ച് ഐഎസ്ആർഒ

ലാൻഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് (ഒരു ചാന്ദ്രദിനം) ആയുസ് കണക്കാക്കിയിരുന്നത്.

ബംഗളൂരു: കഠിന പരിശ്രമം നടത്തിയിട്ടും ചാന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാകാതെ ഐഎസ്ആർഒ ശ്രമം ഉപേക്ഷിച്ചു. ചന്ദ്രോപരിതലത്തിൽ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാൻ റോവറിന്റെയും ബാറ്ററിയുടെ ആയുസ് അവസാനിക്കുകയായിരുന്നു. ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകൽ ഇന്നലെ അവസാനിച്ചതിനാൽ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലുകൾക്ക് സൗരോർജം തുടർന്നു ലഭിക്കില്ല. ഇതോടെ ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ നടത്തുന്ന ശ്രമങ്ങൾക്കും അവസാനമാകും. ലാൻഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് (ഒരു ചാന്ദ്രദിനം) ആയുസ് കണക്കാക്കിയിരുന്നത്.

വിക്രം ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇസ്‌റോ തീവ്രശ്രമം നടത്തിയിരുന്നു. ലാൻഡറിലെ ആന്റിനയുടെയും ട്രാൻസ്‌പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണു പീനിയയിലെ ഇസ്‌റോ കേന്ദ്രമായ ഇസ്ട്രാക്കിൽ നടന്നത്. ഇതിനു പുറമേ ബയലാലുവിലെ 32 മീറ്റർ ആന്റിനയുടെ സഹായത്തോടെ ലാൻഡറിനു സ്വീകരിക്കാൻ പാകത്തിലുള്ള ഫ്രീക്വൻസിയിലുള്ള വിവിധ കമാൻഡുകളും അയച്ചു. എന്നാൽ ഫലം കണ്ടില്ല.

ഇതിനിടെ, ചന്ദ്രയാൻ-2 ദൗത്യത്തിന് ഇന്ത്യൻ ജനത നൽകിയ പിന്തുണയ്ക്ക് ഇസ്‌റോ നന്ദി രേഖപ്പെടുത്തി. ‘ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ഊർജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.’- ഇസ്‌റോ സോഷ്യൽമീഡിയയിൽ കുറിച്ചു.

അതേസമയം, ദൗത്യത്തിൽ പരാജയപ്പെട്ട ലാൻഡറിനു പകരം പുതിയ ലാൻഡർ മാത്രം വിക്ഷേപിക്കാനുള്ള ശ്രമങ്ങൾക്ക് ഐഎസ്ആർഒ സാധ്യത തേടി. ഓർബിറ്റർ അടുത്ത 7 വർഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ തുടരുമെന്ന് ഉറപ്പുള്ളതിനാലാണു ലാൻഡർ മാത്രം ചന്ദ്രനിലെത്തിക്കാനുള്ള ആലോചന.

Exit mobile version