മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒക്ടോബര്‍ 21 ന്; വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന്

മഹാരാഷ്ട്രയില്‍ 8.94 കോടി വോട്ടര്‍മാരും ഹരിയാനയില്‍ 1.28 കോടി വോട്ടര്‍മാരും ഉണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 21 ന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 നും നടക്കും. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുകയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.

വോട്ടെടുപ്പിനുള്ള വിജ്ഞാപനം സെപ്തംബര്‍ 27 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഒക്ടോബര്‍ നാലുവരെ സമര്‍പ്പിക്കാം. സൂക്ഷമ പരിശോധന അഞ്ചിനും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴുമാണ്. മഹാരാഷ്ട്രയില്‍ രണ്ട് നിരീക്ഷകര്‍ ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ 8.94 കോടി വോട്ടര്‍മാരും ഹരിയാനയില്‍ 1.28 കോടി വോട്ടര്‍മാരും ഉണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള 288 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഭരണം നടത്തുന്നത്. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ ഒമ്പതിനും. ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ രണ്ടിനാണ് അവസാനിക്കുന്നത്.

Exit mobile version