മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹിൽരമാനിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു; പ്രതിഷേധം ഫലം കണ്ടില്ല

ശനിയാഴ്ച രാവിലെ കേന്ദ്രനിയമ മന്ത്രാലയം രാഷ്ട്രപതി വിജയയുടെ രാജി സ്വീകരിച്ച കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

ന്യൂഡൽഹി: മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് രാജി സമർപ്പിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹിൽരമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയെ തുടർന്നാണ് മദ്രാസ് ഹൈക്കോടതിയിൽനിന്ന് വിജയയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലമാറ്റമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് വിജയ രാജി സമർപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെ കേന്ദ്രനിയമ മന്ത്രാലയം രാഷ്ട്രപതി വിജയയുടെ രാജി സ്വീകരിച്ച കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

സുപ്രധാനമായ ഒട്ടേറെ കേസുകളിൽ വിധി പറഞ്ഞിട്ടുള്ള വിജയ ഏറെ കോളിളക്കമുണ്ടാക്കിയ ബിൽക്കിസ് ബാനു ബലാത്സംഗകേസ് പരിഗണിച്ചിരുന്ന ചീഫ് ജസ്റ്റിസായിരുന്നു. ഗുജറാത്തിൽ നിന്നും ബോംബെ ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റവും വിജയ താഹിൽരമാനിക്ക് ലഭിച്ചിരുന്നു.

രാജ്യത്തെ പ്രമുഖ ഹൈക്കോടതിയിൽ നിന്നും ഏറ്റവും ചെറിയ ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ഈ സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തെ വിജയ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം കൊളീജിയം തള്ളി. ഇതിനെ തുടർന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സെപ്റ്റംബർ ഏഴിന് വിജയ രാജി സമർപ്പിച്ചത്. ഇതിന്റെ ഒരു പകർപ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കും ഇവർ സമർപ്പിച്ചിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിയും മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എകെ മിത്തലിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാക്കി കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് വിജയയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റി കൊണ്ടുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയുടെ മുമ്പാകെ വന്നിരുന്നു. ഡിവിഷൻ ബെഞ്ച് ഈ വിഷയത്തിൽ വാദം കേൾക്കുകയും വിധി പറയാൻ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി ജസ്റ്റിസ് വിജയയുടെ രാജി അംഗീകരിച്ചത്. ഇതോടെ ഈ പൊതുതാൽപര്യ ഹർജിയുടെ പ്രസക്തി നഷ്ടമായി.

Exit mobile version