പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍; ഒമാന്‍ വഴി പറക്കാനൊരുങ്ങി മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ യാത്രയ്ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍. മോഡിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നല്‍കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി അറിയിച്ചു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും പാകിസ്താന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഇന്നലെയാണ് പാകിസ്താനോട് ഇന്ത്യ, ഔദ്യോഗികമായി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി തേടിയത്. പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍ വഴിയാകും മോഡി അമേരിക്കയിലേക്ക് പറക്കുക.

യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്താന്റെ അനുമതി തേടിയിരുന്നത്. സെപ്റ്റംബര്‍ 21 ആണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 27നാണ് യുഎന്‍ സമ്മേളനം ആരംഭിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്‍ ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത്. യുഎന്‍ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കശ്മീര്‍ വിഷയത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയേക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളിക്കളഞ്ഞത്.

Exit mobile version