‘നിയമത്തെ അംഗീകരിക്കുന്നു, പക്ഷേ എന്റെ തലയ്ക്ക് യോജിക്കുന്ന ഹെല്‍മെറ്റ് കിട്ടണ്ടേ സാറേ…!’ സങ്കടം പറഞ്ഞ് യുവാവ്, കുഴഞ്ഞ് പോലീസും

സാക്കിര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് പോലീസിനും മനസിലായി.

അഹമ്മദാബാദ്: പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍ പിഴയാണ് ഇപ്പോള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഈടാക്കുന്നത്. ഹെല്‍മെറ്റ് വെക്കാത്തതിനും സീറ്റ് ബെല്‍റ്റിടാത്തതിനും മദ്യപിച്ച് വാഹനമോടിക്കുന്നതിനും തുടങ്ങി നിരവധി നിയമലംഘനങ്ങളെ തടയിടുവാന്‍ വേണ്ടിയാണ് രാജ്യത്ത് വന്‍ പിഴ ഈടാക്കി കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഈ കുരുക്കില്‍ പെട്ടു കഴിഞ്ഞു.

ഇപ്പോള്‍ ഏറെ വിചിത്രമായ ഒരു വാദമാണ് വൈറലാകുന്നത്. ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചു വന്ന സാക്കിര്‍ മേമന എന്ന യുവാവിന് പിഴയീടാക്കാന്‍ തുടങ്ങുമ്പോഴായിരുന്നു സാക്കിര്‍ തന്റെ അവസ്ഥ വിവരിച്ചത്. നിയമത്തെ എല്ലാം അംഗീകരിക്കുന്നുണ്ട്, പക്ഷേ എന്റെ തലയ്ക്ക് യോജിക്കുന്ന ഒരു ഹെല്‍മെറ്റ് കിട്ടണ്ടേയെന്നാണ് സാക്കിര്‍ പറഞ്ഞത്. ഇതോടെ പോലീസും കുഴങ്ങി. സാക്കിര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് പോലീസിനും മനസിലായി.

ഛോട്ടാ ഉദെപൂര്‍ ജില്ലയിലെ ബോഡേലി ടൗണിലാണ് സംഭവം. തലയുടെ വലുപ്പം കൂടിയതാണ് സാക്കിറിന് പണിയായത്. എവിടെ അന്വേഷിച്ചാലും തലയ്ക്ക് യോജിക്കുന്ന ഹെല്‍മെറ്റ് കിട്ടുന്നില്ല. ഹെല്‍മെറ്റ് ധരിച്ച് നിയമം പാലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ നടക്കുന്നില്ലെന്നും സാക്കിര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വണ്ടിയുടെ എല്ലാ രേഖകളും പക്കലുണ്ട്. ഹെല്‍മെറ്റ് വെയ്ക്കാന്‍ മാത്രമാണ് സാക്കിറിന് സാധിക്കാത്തത്. ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണ് എന്നും സാക്കിര്‍ പറയുന്നു.

ബൊഡേലി ടൗണില്‍ സാക്കിറിന് സ്വന്തമായി ഒരു പഴക്കടയുണ്ട്. തലയുടെ വലുപ്പം കാരണം മോട്ടോര്‍ ബൈക്കില്‍ പോകുമ്പോഴെല്ലാം പോക്കറ്റ് കാലിയാകുന്നുവെന്ന് കുടുംബാംഗങ്ങള്‍ ആശങ്കപ്പെടുന്നു. ഇത് വസ്തുതാപരമാണ്. ഹെല്‍മെറ്റ് ധരിക്കാത്തതിന് ഞങ്ങള്‍ അദ്ദേഹത്തിന് പിഴ ചുമത്തിയിട്ടില്ല. അദ്ദേഹം നിയമം പാലിക്കുന്ന ആളാണ്, മോട്ടോര്‍ ബൈക്ക് ഓടിക്കുമ്പോള്‍ ആവശ്യമായ എല്ലാ രേഖകളും സൂക്ഷിക്കുന്നു- ബൊഡേലി ടൗണിലെ ട്രാഫിക് ബ്രാഞ്ച് അസിസ്റ്റന്റ്-സബ് ഇന്‍സ്‌പെക്ടര്‍ വസന്ത് രത്വ പറഞ്ഞു.

Exit mobile version