പതിനഞ്ചുകാരിയെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; മാതാവിനെതിരെ കേസെടുത്ത് പോലീസ്

ന്യൂഡൽഹി: പതിനഞ്ചുകാരിയെ ഒരു ലക്ഷം രൂപക്ക് വിറ്റ് മാതാവിന്റെ ക്രൂരത. ഒടുവിൽ മനുഷ്യക്കടത്തുകാർക്ക് വിറ്റ 15കാരി രക്ഷപ്പെട്ട് വനിതാ കമ്മീഷനിലും പോലീസിലും അഭയം തേടുകയായിരുന്നു. തന്റെ ഒരു വയസുകാരനായ സഹോദരനെയും മാതാവ് ഇത്തരത്തിൽ വിറ്റതായാണ് പെൺകുട്ടിയുടെ മൊഴി.

ഡൽഹിയിലെ ഭവാനയിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. തന്റെ കൂടെ ബദർപൂരിലെ സഹോദരിയുടെ വീട്ടിലേക്ക് വരാൻ മാതാവ് പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കാണ് പെൺകുട്ടിയെ കൊണ്ടുപോയത്. മറ്റൊരാൾ വന്ന് വീട്ടിലേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞ ശേഷം മാതാവ് ഇവിടെനിന്ന് മുങ്ങി. പിന്നീട് വന്നയാൾ പെൺകുട്ടിയെ മറ്റൊരു വീട്ടിലാണ് എത്തിച്ചത്. അവിടെയുണ്ടായിരുന്ന സ്ത്രീകൾ പെൺകുട്ടിയോട് വിവാഹവസ്ത്രം അണിയാനും തയാറായി നിൽക്കാനും ആവശ്യപ്പെട്ടത്രെ. ഒരു ലക്ഷം രൂപക്ക് പെൺകുട്ടിയെ വിറ്റതാണെന്നും ഇവർ അറിയിച്ചു.

ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട പെൺകുട്ടി സ്വന്തം നാട്ടിലെത്തി അയൽക്കാരോട് സഹായം ആവശ്യപ്പെടുകയും ഇവർ പെൺകുട്ടിയെ കുറിച്ച് വനിത കമ്മീഷനിലും പോലീസിലും വിവരം നൽകുകയുമായിരുന്നു. മാതാവിനും രണ്ടാനച്ഛനും നാല് സഹോദരങ്ങൾക്കും ഒപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. ഏറെ കടം ഉള്ളതിനാലാണ് മാതാവ് തന്നെ വിറ്റതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ഷെൽട്ടർഹോമിലേക്ക് മാറ്റി.

Exit mobile version