അമ്മ മൊബൈല്‍ വാങ്ങിവച്ചു; വീഡിയോ ഗെയിമുകള്‍ക്ക് അടിമയായ കൗമാരക്കാരന്‍ ജീവനൊടുക്കി

നാഗ്പുര്‍: അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ച സങ്കടത്തില്‍ പതിനാലുകാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചത്. വീഡിയോഗെയിമുകള്‍ക്ക് അടിമയായ കൗമാരക്കാരന്‍ മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനാല്‍ മാനസിക പ്രയാസത്തിലായെന്നും, ഇതിനെതുടര്‍ന്ന് ജീവനൊടുക്കിയെന്നുമാണ് പോലീസ് അറിയിച്ചത്.

വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്ന 14കാരന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌കൂളില്‍ പോയിരുന്നില്ല. ഏതുസമയവും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതായിരുന്നു പ്രധാനവിനോദം. അമ്മയും സഹോദരിയും ജോലിക്ക് പോയാല്‍ പിന്നെ മണിക്കൂറുകളോളം ഗെയിം കളിക്കുമായിരുന്നു. അടുത്തിടെ ഏറ്റവും പുതിയ പ്ലേസ്റ്റേഷന്‍ വാങ്ങിത്തരണമെന്നും കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം അമ്മ മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ നിര്‍ബന്ധപൂര്‍വ്വം വാങ്ങിവച്ചു. ഫോണ്‍ നല്‍കാന്‍ തയ്യാറാകാതിരുന്ന മകനില്‍നിന്ന് ഫോണ്‍ പിടിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍ അമ്മ മൊബൈല്‍ഫോണുമായി പോയതോടെ കുട്ടി കടുത്ത മാനസിക പ്രയാസം അനുഭവിക്കുകയും ഇതിനുപിന്നാലെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയുമായിരുന്നു.

വൈകിട്ട് ജോലി കഴിഞ്ഞെത്തിയ സഹോദരിയാണ് 14കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version