ഗുജറാത്ത് തീരത്ത് ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത; അതീവ ജാഗ്രതാ നിർദേശം

ഗുജറാത്തിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സൈന്യം

ന്യൂഡൽഹി: ഗുജറാത്തിലെ സിർക്രിക്കിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ബോട്ട് കണ്ടെത്തിയതോടെ ജാഗ്രതാനിർദേശം നൽകി ഇന്റലിജൻസ് ബ്യൂറോ. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് സൈന്യം പുറത്തുവിടുന്ന സൂചനകൾ. കരസേനാ ദക്ഷിണേന്ത്യൻ കമാൻഡന്റ് ലഫ്. ജനറൽ എസ്‌കെ സൈനി ആണ് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ഗുജറാത്തിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി.

ജയ്‌ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്താൻ അതീവ രഹസ്യമായി ജയിൽമോചിതനാക്കിയെന്നും രാജ്യമെമ്പാടും പാകിസ്താൻ വലിയ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്റലിജൻസ് ബ്യൂറോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതാണ് പാകിസ്താനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലൊട്ടൊ ഭീകരാക്രമണം നടത്താനാണ് പാകിസ്താന്റെ പദ്ധതികളെന്നാണ് സൂചന.

ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version