ആകാശം കാക്കാൻ ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ കുതിക്കുന്ന ആകാശ് മിസൈലിന്റെ കരുത്ത്; 5000 കോടി നൽകി കേന്ദ്രം; പാകിസ്താനും ചൈനയും ലക്ഷ്യം

പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതിയാണ് 5000 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയത്.

ന്യൂഡൽഹി: രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ കാവലായി ഇനി ആകാശ് മിസൈലുകളുടെ കരുത്തും. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച തദ്ദേശീയമായ ആകാശ് മിസൈലുകൾ വാങ്ങാനായി 5000 കോടി രൂപ കേന്ദ്രം അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതിയാണ് 5000 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയത്.

മൂന്നു വർഷമായുള്ള നിർദേശമാണു കേന്ദ്ര സർക്കാർ ഇപ്പോൾ അംഗീകരിച്ചത്. പാകിസ്താൻ, ചൈന അതിർത്തികളിലായിരിക്കും മിസൈലുകൾ വിന്യസിക്കുക. ഇന്ത്യ സ്വന്തമായി നിർമ്മിച്ച മധ്യദൂര കര-വ്യോമ മിസൈലാണ് ആകാശ്. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായാണ് നിർമ്മിച്ചത്. നാഗ്, അഗ്‌നി, തൃശൂൽ, പൃഥ്വി എന്നിവയാണു മറ്റു മിസൈലുകൾ. 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ കുതിക്കും.

സൂപ്പർസോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്ഷൽ സിസ്റ്റമാണു പ്രത്യേകത. യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ. 2015 ജൂലൈ 10നാണ് ആകാശ് മിസൈൽ വ്യോമസേനയുടെ ഭാഗമായത്. 2015 മേയ് 5ന് കരസേനയുടെയും ഭാഗമായി. ഇന്ത്യയിൽ നിന്ന് ആകാശ് മിസൈലുകൾ വാങ്ങാൻ ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ട്.

Exit mobile version