രാജ് താക്കറെയ്ക്കും കുരുക്ക്; എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് മുംബൈയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നുമണിയോടെയാകും രാജ് താക്കറെ ചോദ്യം ചെയ്യലിന് ഹാജരാകുക. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് മുംബൈയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുംബൈയിലെ ഇഡി ആസ്ഥാനത്തിനു മുന്നിലാണ് നിരോധനാജ്ഞ. സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് എംഎന്‍എസ് നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എംഎന്‍എസ് വക്താവ് സന്ദീപ് ദേശ് പാണ്ഡെ അടക്കമുള്ള നേതാക്കളെയാണ് കരുതല്‍ തടങ്കലിലാക്കിയത്.

മോഡിക്കും അമിത് ഷായ്ക്കുമെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് എന്‌ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്ക് പിന്നില്‍ എന്നാണ് എംഎന്‍എസിന്റെ ആരോപണം. എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നാണ് രാജ് താക്കറെയുടെ ആരോപണം.

2005ല്‍ മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ തുടങ്ങിയ കോഹീനൂര്‍ ടവറും ധനകാര്യ സ്ഥാപനമായ ഐഎല്‍ ആന്‍ഡ് എഫ്എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് അന്വേഷണം. രാജ് താക്കറെയ്ക്ക് പങ്കാളിത്തമുള്ള നിര്‍മാണ കമ്പനിയായ കൊഹിനൂര് സിടിഎല്‍എന്‍ ആണ് ശിവാജി പാര്‍ക്കിലെ കോഹീനൂര്‍ ടവര്‍ നിര്‍മിച്ചത്.

Exit mobile version